കൊച്ചി: വാഹനപരിശോധനയ്ക്കിടെ പോലീസിന്റെ അതിരുവിട്ട ‘കൈ’ പ്രയോഗം അനാഥമാക്കിയത് ഒരു കുടുംബത്തെ. വാഹനം നിർത്താതെ പോയതിന് പോലീസ് മര്‍ദിച്ച, തൃപ്പൂണിത്തുറ ഇരുമ്പനം കര്‍ഷക കോളനിയില്‍ ചാത്തന്‍വേലില്‍ വീട്ടില്‍ മനോഹരന് (52) കുഴഞ്ഞുവീണു മരിച്ചതിനു പിന്നാലെ പോലീസിനെതിരേ ശക്തമായ ആരോപണങ്ങളും പ്രതിഷേധവും.
മനോഹരന്റെ മരണം ഹൃദയാഘാതം മൂലമെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. അതേസമയം പോലീസ് മര്‍ദിച്ചതിനെത്തുടര്‍ന്നാണ് ഹൃദയാഘാതം ഉണ്ടായതെന്നും മനോഹരനെ പോലീസ് തല്ലിക്കൊന്നതാണെന്നും ബന്ധുക്കള്‍ ആരോപിച്ചു.
പോലീസ് മര്‍ദിച്ചെന്ന ആരോപണം ഉയര്‍ന്നതിനു പിന്നാലെ ആരോപണവിധേയനായ ഹില്‍പാലസ് എസ്ഐ ജിമ്മി ജോസിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. കേസ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷിക്കും. വിശദമായ റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ. സേതുരാമന് വ്യക്തമാക്കി.
മനുഷ്യാവകാശ കമ്മീഷനും കേസെടുത്തു
മനോഹരന്റെ മരണത്തില്‍ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തു. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് അധ്യക്ഷൻ ജസ്റ്റീസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. ശരീരത്തില്‍ മര്‍ദനത്തിന്റെ പാടുകളില്ലെന്നും ഹൃദ്രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായുമാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ആന്തരാവയവങ്ങള്‍ വിശദ പരിശോധനയ്ക്ക് അയച്ചു. പോലീസ് കംപ്ലയിന്റ് അഥോറിറ്റി ചെയര്മാന് അരവിന്ദ് ബാബു ഹില്‍ പാലസ് പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വിവരങ്ങള്‍ ശേഖരിച്ചു. സ്റ്റേഷനിലെ സിഐക്കെതിരേയും നടപടി വേണമെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആവശ്യം.
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഇന്നലെ രാത്രി ഇരുമ്പനത്തെ വീട്ടിലെത്തിച്ച മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ തൃപ്പൂണിത്തുറ പൊതുശ്മശാനത്തില്‍ സംസ്കരിച്ചു.
പ്രതിഷേധമിരന്പി പോലീസ് സ്റ്റേഷൻ മാര്‍ച്ച്
പോലീസ് മര്‍ദനത്തില്‍ പ്രതിഷേധിച്ചും മനോഹരന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടും ബന്ധുക്കളുടെയും നാട്ടുകാരുടെയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ ഹില്‍പാലസ് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
എഐവൈഎഫ് പ്രവര്‍ത്തകരും സ്റ്റേഷനിലേക്ക് പ്രകടനം നടത്തി. സ്റ്റേഷനിലെത്തിയ സബ് കളക്ടറെ തടയാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. റോഡ് ഉപരോധത്തെത്തുടര്‍ന്ന് ഉച്ചമുതല്‍ തടസപ്പെട്ട വൈക്കം റോഡിലെ ഗതാഗതം വൈകിട്ടോടെയാണ് സാധാരണ നിലയിലായത്. മന്ത്രി പി. രാജീവ്, പ്രതിപക്ഷനേതവ് വി.ഡി. സതീശന് എന്നിവര്‍ മനോഹരന്റെ വീട് സന്ദര്‍ശിച്ചു. ശനിയാഴ്ച രാത്രി ഒമ്പതോടെ ഇരുമ്പനം മനയ്ക്കപ്പടി ഭാഗത്തുവച്ചാണ് ഹില്‍പാലസ് പോലീസ്, ഇരുമ്പനം സ്വദേശി ചാത്തംവേലില്‍ വീട്ടില്‍ മനോഹരനെ കസ്റ്റഡിയിലെടുത്തത്. കൈകാണിച്ചിട്ടും മനോഹരന് നിർത്തിയില്ലെന്ന് കാണിച്ചായിരുന്നു നടപടി.
പോലീസ് തല്ലി; മനോഹരന് മരിച്ചത് ഹൃദയാഘാതം മൂലം
01:32 AM Mar 27, 2023 | Deepika.com