കൊച്ചി: ഒരു വ്യാഴവട്ടക്കാലം നാടകവേദികളിലെ സ്ഥിരം ഗായകനായിരുന്ന വി.കെ. ഉല്ലാസ് ഇന്ന് ബംഗളൂരുവില്‍ കഴിയുന്പോൾ കൂട്ടിന് ആ നല്ല ഓര്‍മകൾ. നാടകങ്ങളില്‍ പിന്നണിക്കാര്ക്കുപകരം അണിയറയില്‍ ടേപ്പ്റിക്കോര്ഡറുകള് പാടാന്‍ തുടങ്ങിയതോടെ ഉല്ലാസിന്റെ ജീവിതമാർഗം അടയുകയായിരുന്നു. എങ്കിലും കേരളത്തിലെ നാടകപ്രേമികളുടെ മനസുകളില്‍ വി.കെ. ഉല്ലാസ് എന്ന ഈ പഴയകാല നാടകഗായകന്റെ മധുരഗാനങ്ങള്‍ ഇമ്പം ചോരാതെ ഇന്നുമുണ്ട്. 40 ലധികം നാടകഗാനങ്ങളാണ് ആ സ്വരമാധുരിയില്‍ പിറന്നത്.
അരൂര്‍ വലിയവീട്ടില്‍ കൃഷ്ണന്-ലക്ഷ്മി ദമ്പതികളുടെ ആറു മക്കളില്‍ ഇളയവനായ ഉല്ലാസിന്റെ സംഗീതാഭിരുചി തിരിച്ചറിഞ്ഞ മാതാപിതാക്കള്‍ തൃപ്പൂണിത്തുറ ആര്‍എല്‍വി സംഗീത കോളജില്‍ ഗാനഭൂഷണം കോഴ്സിനു ചേര്‍ത്തു. ഒന്നര വര്‍ഷക്കാലം സംഗീതം അഭ്യസിച്ചെങ്കിലും ജീവിത പ്രാരാബ്ദങ്ങള്‍ മൂലം പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് പത്തൊമ്പതാം വയസില്‍ കയര്‍ഫാക്ടറിയിലെ തൊഴിലാളിയായി. ജോലിക്കിടയിലും സംഗീതം കൈവിട്ടില്ല.
വഴിത്തിരിവ്
1973 കാലഘട്ടത്തില്‍ സംഗീത സംവിധായകന് എം.കെ. അര്ജുനന്, നടന് മണവാളന് ജോസഫ്, തിരക്കഥാകൃത്ത് ശാരംഗപാണി എന്നിവര്‍ ആലുംമൂടന്റെ ‘മൂട്ട’ എന്ന കഥാനാടകത്തില് പാടാനായി ഉല്ലാസിന് അവസരം നല്കി. പ്രേംനസീര്‍, അടൂര്‍ ഭാസി, കെ.പി.ഉമ്മര്‍ എന്നീ പ്രതിഭകളുണ്ടായിരുന്ന ഉദ്ഘാടനവേദിയില്‍ ആ നാടകത്തില്‍ എട്ടുവരികള്‍ വീതമുള്ള ആറു പാട്ടുകള്‍ പാടി ഉല്ലാസ് കൈയടി നേടി. 35 രൂപയായിരുന്നു ആദ്യ പ്രതിഫലം. അതോടെ നാടക പിന്നണി ഗായകരായ അയിരൂര്‍ സദാശിവന്, പട്ടണക്കാട് പുരുഷോത്തമന് എന്നിവരുടെ നിരയിലേക്ക് ഉല്ലാസും ഉയർന്നു.
പിറ്റേവര്‍ഷം പി.ജെ.ആന്റണിയുടെ ‘ജാതകം’ എന്ന നാടകത്തില്‍ രണ്ടു പാട്ടുകള്‍. തുടര്‍ന്ന് കോട്ടയം ശങ്കുണ്ണിയുടെ ഭാരത് തിയേറ്റേഴ്സിന്റെ ഗായകനായി. കെപിഎസി സുലോചനയ്ക്കൊപ്പം ഗാനമേളകളിലും പാടി. ഒരു വര്‍ഷത്തിനുശേഷം വൈക്കം മാളവികയിലെത്തി. സിന്ധുഗംഗ, കാദംബരി, രാജസൂയം, സൂര്യരാഗം, കാര്‍ത്തികപ്പൂവ് എന്നീ നാടകങ്ങള്‍ക്കുവേണ്ടി പാടി. പിന്നീട് എസ്എല്‍ പുരം സദാനന്ദന്റെ രണ്ടു നാടകങ്ങളിലായി ആറു പാട്ടുകൾ. തുടർന്ന് ചങ്ങനാശേരി ഗീഥയിലേക്ക്. ഗീഥയുടെ ‘മോഹം’ എന്ന നാടകത്തിലെ മൂന്നു പാട്ടുകള്‍ ഹിറ്റായി. അതിനുശേഷം സംഘമിത്രയുടെ നാടകങ്ങളിലും രണ്ടുവര്‍ഷക്കാലം കെപിഎസിയിലും ഗായകനായി. കൊട്ടാരക്കര ശ്രീധരന് നായരുടെയും ആലപ്പുഴ ഡി.കെ ചെല്ലപ്പന്റെയും ട്രൂപ്പുകളിൽ പാടി. ജമ്മു കാഷ്മീര്‍ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും വിവിധ ട്രൂപ്പുകള്‍ക്കൊപ്പം ഇദ്ദേഹം പര്യടനം നടത്തിയിട്ടുണ്ട്.
പെയിന്റിംഗ് ജോലിയിലേക്ക്
1987 ല്‍ ‘മൃച്ഛകടിക’ത്തില്‍ പാടുന്ന സമയത്താണ് ടേപ്പ് റിക്കാര്‍ഡറിന്റെ കടന്നുവരവ്. നാടകഗായകന് എന്ന തൊഴില്‍ നഷ്ടമായതോടെ അരൂരില്‍ തിരിച്ചെത്തി. നാടകരംഗത്തുനിന്ന് വിട്ടു പോരുമ്പോള്‍ ഒരു പാട്ടിന് 50 രൂപയായിരുന്നു ഉല്ലാസിനു ലഭിച്ചിരുന്ന പ്രതിഫലം. ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം പോറ്റാൻ നിവൃത്തിയില്ലാതായതോടെ 20 വര്‍ഷത്തോളം പെയിന്റിംഗ് ജോലി ചെയ്തു. ഇടയ്ക്ക് ഗാനമേളകളിലും പാടുമായിരുന്നു. ഇപ്പോള്‍ ഭാര്യ വിജയകുമാരിക്കും മകന് ജിതിന് ശ്യാമിനും കുടുംബത്തിനുമൊപ്പം ബംഗളൂരുവിലാണ് താമസം. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥയായ മകള്‍ സാദിയയും നല്ലൊരു ഗായികയാണ്.
ടേപ്പ്റിക്കോര്ഡറുകളുടെ കടന്നുവരവ് കവർന്നത് ഉല്ലാസിന്റെ ജീവിതമാർഗം
01:18 AM Mar 27, 2023 | Deepika.com