കൊച്ചി: മൂന്നു മേഖലകളില്‍ നിന്നുള്ള പ്രകടനങ്ങളുടെ അകമ്പടിയോടെ കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷൻ (കെഎല്‍സിഎ) സംസ്ഥാനതല രൂപീകരണത്തിന്റെ സുവര്‍ണജൂബിലി സമാപന ആഘോഷങ്ങള്‍ക്ക് പള്ളുരുത്തി ഷെവ. കെ.ജെ. ബെര്‍ലി നഗറില്‍ പരിസമാപ്തി. ഇന്നലെ വൈകുന്നേരം 3.30 ന് കൊച്ചിയുടെ മൂന്നു മേഖലകളില്‍ നിന്നാരംഭിച്ച റാലികളില്‍ കേരളത്തിലെ 12 രൂപതകളില്‍ നിന്നുള്ള കെഎല്‍സിഎ അംഗങ്ങളും ബിഷപ്പുമാരും വൈദികരും സന്ന്യസ്തരും പങ്കെടുത്തു.
വൈകുന്നേരം അഞ്ചിന് ആരംഭിച്ച പൊതുസമ്മേളനം കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന് സമിതി (കെആര്‍എല്‍സിബിസി) പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ ഉദ്ഘാടനം ചെയ്തു.
ഇന്നത്തെ സാമൂഹിക പശ്ചാത്തലത്തില്‍ ലത്തീന്‍ കത്തോലിക്കര്‍ രാഷ്ട്രീയമായി സംഘടിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ്, യുഡിഎഫ് കക്ഷികളെ സമുദായം നന്നായി സഹായിച്ചിട്ടുണ്ട്. എന്നാല്‍ അതിന്റെ ഗുണഫലങ്ങള്‍ സമുദായത്തിന് ലഭിച്ചില്ല. നമ്മളെ സഹായിക്കുന്നവരെ നമ്മളും സഹായിക്കും എന്ന ദര്‍ശനത്തിലേക്ക് സമുദായം വരികയാണ്. ഒരു പാലമിട്ടാല്‍ അങ്ങോട്ടുമിങ്ങോട്ടും വേണം. ആരും നെറ്റി ചുളിക്കേണ്ട കാര്യമില്ല. നമുക്ക് ഉണരണം.
അര്‍ഹമായ അവകാശങ്ങള്‍ വേണം. വിഴിഞ്ഞം സമരത്തിന്റെ പേരില്‍ വൈദികര്‍ക്കും അല്മായര്ക്കുമെതിരേ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നും ബിഷപ് പറഞ്ഞു.
കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് അധ്യക്ഷത വഹിച്ചു. കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയില്‍ മുഖ്യപ്രഭാഷണം നടത്തി. മന്ത്രി സജി ചെറിയാന്, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ഹൈബി ഈഡന് എംപി, ബിഷപ്പുമാരായ ഡോ. ജോസഫ് കാരിക്കശേരി, ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍, വികാരിജനറാൾമാരായ മോണ്‍. മാത്യു കല്ലിങ്കല്‍, മോണ്‍. ഷൈജു പര്യാത്തുശേരി, മോണ്‍.ആന്റണി കുരിശിങ്കല്‍ തുടങ്ങിയവർ പ്രസംഗിച്ചു.
കെഎല്‍സിഎ രാഷ്ട്രീയ ശക്തിയാകണം: ബിഷപ് ഡോ. ചക്കാലക്കല്‍
01:07 AM Mar 27, 2023 | Deepika.com