അങ്ങാടിക്കടവ്(കണ്ണൂർ): ആനപ്പന്തി സർവീസ് സഹകരണ ബാങ്ക് ഭരണ സമിതിയിലേക്കു നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ സിപിഎം നേതൃത്വം നൽകുന്ന ജനകീയ സംരക്ഷണ സമിതിക്കു വിജയം.
പതിനൊന്നംഗ ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും ജനകീയ സംരക്ഷണ സമിതി വിജയിച്ചു. കഴിഞ്ഞ് അറുപത്തിയൊന്നു വർഷമായി ബാങ്ക് ഭരണം കൈയാളുന്ന യുഡിഎഫിൽനിന്നാണ് ജനകീയ സംരക്ഷണ സമിതി ഭരണം പിടിച്ചെടുത്തത്.
വോട്ടെണ്ണലിനു ശേഷം ആദ്യയോഗം ചേർന്ന് ഒ.എ. ഏബ്രഹാം ഓരത്തേലിനെ പ്രസിഡന്റായും സി.എം. ജോർജ് ചിറ്റേട്ടിനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. സിബി വാഴക്കാല, ജോർജ് ഓരത്തേൽ, കെ.പി. ബാബു, ബിജോയ് പ്ലാത്തോട്ടത്തിൽ, ചിന്നമ്മ പുരയിടത്തിൽ, സക്കീന മൊയ്തീൻ, വി.ടി. സാറാമ്മ, എൻ.ഐ. സുകുമാരൻ, സന്ദേശ് സാവിയോ എന്നിവരാണ് മറ്റു ഭരണസമിതിയംഗങ്ങൾ.
ഒമ്പതിനായിരത്തിലേറെ അംഗങ്ങളാണു ബാങ്കിലുള്ളത്. ഇതിൽ വോട്ട് ചെയ്യാനുള്ള തിരിച്ചറിയൽ കാർഡ് വാങ്ങിയവരിൽ 1958 പേരാണ് വോട്ട് ചെയ്തത്. പാനൽ വോട്ടിംഗിൽ ജനകീയ സംരക്ഷണ സമിതിക്ക് 901 വോട്ടും യുഡിഎഫിന് 509 വോട്ടും ലഭിച്ചു.
വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് അങ്ങാടിക്കടവ് ടൗണിൽ ജനകീയ സംരക്ഷണ സമിതി വിജയാഹ്ലാദ പ്രകടനം നടത്തി.
ആനപ്പന്തി സർവീസ് സഹകരണ ബാങ്ക് ഭരണം എൽഡിഎഫ് പിടിച്ചെടുത്തു
01:36 AM Mar 26, 2023 | Deepika.com