റെനീഷ് മാത്യു
കണ്ണൂർ: ലൈസൻസും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും (ആർസി) ടെൻഡർ നൽകാതെ സ്വകാര്യ കന്പനിക്ക് അച്ചടിക്കാൻ മോട്ടോർ വാഹനവകുപ്പിന്റെ അനുമതി. കൂടാതെ, സ്വകാര്യ കന്പനിയിലേക്കു സർക്കാർ ജീവനക്കാരെയും നല്കി. ഇതുസംബന്ധിച്ച ഉത്തരവ് ട്രാൻസ്പോർട്ട് കമ്മീഷണർ പുറപ്പെടുവിപ്പിച്ചു.
മോട്ടോർവാഹനവകുപ്പ് നേരിട്ട് പിവിസി കാർഡ് കൊടുക്കുമെന്നാണു മന്ത്രി പറഞ്ഞത്. പിവിസി കാർഡ് പ്രിന്റെടുക്കുന്ന മെഷീന് വലിയ തുക മുടക്കേണ്ടതില്ല. ഓഫീസുകളിൽ വാങ്ങാവുന്നതേയുള്ളൂ. സർക്കാർ സ്ഥാപനങ്ങൾ സ്വകാര്യ മേഖലയിൽ അച്ചടിക്കാൻ കൊടുക്കുന്നതിനു ടെൻഡർ വിളിക്കണം. എന്നാൽ, ഇത് ഇല്ലാതെയാണ് കൊച്ചി ആസ്ഥാനമായുള്ള പ്രീസയൻസ് സോഫ്റ്റ് പ്രൈവറ്റ് ലിമിറ്റഡിനെ ഏൽപ്പിച്ചിരിക്കുന്നത്. ഈ കന്പനിയിലേക്ക് എറണാകുളം റീജണൽ ട്രാൻസ്പോർട്ട് ഓഫീസിൽനിന്നു രണ്ടു ക്ലർക്കുമാരെയും നിയമിച്ചു. മോട്ടോർ വാഹനവകുപ്പുതന്നെയാണ് ഇത് ചെയ്യുന്നതെന്നു വരുത്തി തീർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നു പറയപ്പെടുന്നു.
മോട്ടോർ വാഹന വകുപ്പിൽ പിവിസി കാർഡ് അച്ചടിക്കുന്നതുമായി ബന്ധപ്പെട്ട് മുൻപും വിവാദങ്ങൾ ഉണ്ടായിരുന്നു. തുടക്കത്തിൽ ടെൻഡർ വിളിച്ചായിരുന്നു നടപടികൾ. തെരഞ്ഞെടുക്കപ്പെട്ട റോസ് മെട്ര എന്ന കന്പനിക്കാണ് 2006 ൽ കൊടുക്കാൻ ആദ്യം തീരുമാനിച്ചിരുന്നത്.
ഇതിനിടയിൽ സർക്കാർ സ്ഥാപനമായ കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ ലിമിറ്റഡ് കുറഞ്ഞ ചെലവിൽ കാർഡുകൾ അച്ചടിച്ചു നൽകാമെന്ന് പറഞ്ഞ് കത്തയച്ചിരുന്നു. അവർക്ക് കരാർ നൽകാൻ തീരുമാനിച്ചപ്പോൾ എന്നാൽ ആദ്യത്തെ കന്പനി കോടതിയിൽ പോയി സ്റ്റേ വാങ്ങിയതുകൊണ്ട് നടന്നില്ല. ഇതിനിടെ കെൽട്രോണിനും കൊടുക്കാൻ തീരുമാനിച്ചിരുന്നു.തുടർന്ന്, സർക്കാർ റോസ്മെട്ര എന്ന കന്പനിക്ക് നല്കിയ കരാർ റദ്ദാക്കുകയായിരുന്നു. അന്ന് ഈ കന്പനി കൊടുത്ത കേസ്
രണ്ടാഴ്ച മുന്പാണു തീർന്നത്. ഇതിനിടെയാണ് ടെൻഡർ പോലും നല്കാതെ പിവിസി കാർഡ് അച്ചടിക്കാനുള്ള അനുമതി സ്വകാര്യ സ്ഥാപനത്തിനു നല്കിയത്.
മോട്ടോർ വാഹനവകുപ്പിന്റെ ഉത്തരവ് വിവാദത്തിൽ
01:36 AM Mar 26, 2023 | Deepika.com