അഗളി: കുടുംബകലഹത്തെത്തുടർന്ന് ഭാര്യ പോലീസിൽ പരാതി നൽകാൻ പോയതോടെ ഊരുമൂപ്പൻ അക്രമാസക്തനായി.
ചിറ്റൂർ ഊരുമൂപ്പനായ ശ്രീകാന്താണ് അഞ്ചും മൂന്നും വയസുള്ള കുട്ടികളുമായി മേട്ടുവഴി മലമുകളിലെ കാട്ടിലേക്ക് ഓടിക്കയറിയത്. ഇന്നലെ രാവിലെ പതിനൊന്നോടെ അക്രമാസക്തനായ ഇയാൾ സന്ധ്യക്കു മടങ്ങിയെത്തിയെങ്കിലും വീണ്ടും കാട്ടിലേക്കു കയറി. പിന്നീട് രാത്രി വൈകി തിരികെവന്നു.
രാവിലെ കുട്ടികളുമായി കാട്ടിലേക്ക് ഓടിയ ഇയാളുടെ പിന്നാലെ ആശാ വർക്കറും സമീപവാസികളും എത്തിയെങ്കിലും തടഞ്ഞുനിർത്താനായില്ല. ഒരു കിലോമീറ്ററോളം ഓടിയശേഷം മൂത്തകുട്ടിയെ ഇടവഴിയിൽ ഉപേക്ഷിച്ച് ഇളയ കുട്ടിയുമായി കാട്ടിലേക്ക് ഓടി. ഇയാൾ വീട്ടിൽ പതിവായി കലഹമുണ്ടാക്കുന്നുവെന്നു പരാതിയുണ്ടായിരുന്നു. വഴക്ക് രൂക്ഷമായതിനെ തുടർന്ന് ഇന്നലെ ഭാര്യ പഞ്ചായത്ത് മെന്പറുടെ സഹായത്തോടെ പോലീസ് സ്റ്റേഷനിലേക്കു പോയി. ഇതറിഞ്ഞതോടെയാണ് ശ്രീകാന്ത് കാടുകയറിയത്.
സന്ധ്യക്കുശേഷം ഇയാൾ കുട്ടിയുമായി മടങ്ങിവന്നെങ്കിലും വീണ്ടും കാട്ടിലേക്കു മുങ്ങി. കുട്ടിയെയും ഒപ്പം കൊണ്ടുപോയിരുന്നു. പഞ്ചായത്ത് മെന്പറും പോലീസും രാത്രിയോടെ സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്തിയില്ല. പിന്നീട് രാത്രി ഒന്പതിനു ശേഷമാണ് ഇയാൾ കുട്ടിയുമായി തിരികെയെത്തിയത്.
കുടുംബവഴക്ക്: ഊരുമൂപ്പൻ കുട്ടിയുമായി കാടുകയറി,മുൾമുനയിൽ നാട്
01:35 AM Mar 26, 2023 | Deepika.com