തിരുവനന്തപുരം: ക്ഷീരകർഷകരെ വലയ്ക്കുന്ന വിവിധ കന്നുകാലി രോഗങ്ങളുടെ പശ്ചാത്തലത്തിൽ സമഗ്ര കന്നുകാലി ഇൻഷ്വറൻസ് പദ്ധതി കൊണ്ടുവരുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി.
കന്നുകാലികൾക്കുള്ള കേന്ദ്ര ഇൻഷ്വറൻസ് പദ്ധതികളുമായി സംസ്ഥാനത്തിന്റെ പദ്ധതികൾ എങ്ങനെ സംയോജിപ്പിക്കാമെന്നതിൽ കേന്ദ്രവുമായി ചർച്ച നടക്കുന്നുണ്ട്. കന്നുകാലികളിലെ ചർമമുഴ രോഗംമൂലം മരണപ്പെട്ട ഉരുക്കൾക്ക് നഷ്ടപരിഹാരം നല്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മിൽമ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോദ്പാദക യൂണിയൻ നടപ്പിലാക്കുന്ന ഊർജിത മൃഗസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി കുറഞ്ഞ ചെലവിൽ വീട്ടുപടിക്കൽ മൃഗചികിത്സാ സേവനം ലഭ്യമാക്കുന്നതിനായുള്ള ‘ആശ്രയ’ മൊബൈൽ വെറ്ററിനറി ക്ലിനിക്ക്, കന്നുകാലികൾക്ക് യഥാസമയം കൃത്രിമ ബീജധാനം ഉറപ്പാക്കുന്നതിനായി ആരംഭിക്കുന്ന ‘പ്രതീക്ഷ’ എന്നീ പദ്ധതികൾ ഉച്ചക്കടയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ക്ഷീരകർഷകർക്ക് നാമമാത്ര നിരക്കിൽ മൃഗചികിത്സാ സേവനം ലഭ്യമാക്കുന്നതിന് ക്ഷീരസംഘങ്ങൾ മുഖേന പ്രവർത്തിക്കുന്ന മൊബൈൽ വെറ്ററിനറി ക്ലിനിക്കുകളാണ് ’ആശ്രയ’ പദ്ധതിയിൽ ആരംഭിക്കുന്നത്.
മൊബൈൽ ആപ്ലിക്കേഷൻ സംവിധാനത്തിലൂടെയാണ് കേസുകൾ രജിസ്റ്റർ ചെയ്യേണ്ടത്. ഇതിനായി തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോദ്പാദക യൂണിയൻ വികസിപ്പിച്ച ആപ്ലിക്കേഷൻ മന്ത്രി പ്രകാശനം ചെയ്തു. 100 രൂപ നിരക്കിലാണ് മരുന്നുകൾ ഉൾപ്പെടെയുള്ള സേവനം ലഭ്യമാക്കുക. കർഷകർക്ക് രാവിലെ ആറു മുതൽ വൈകുന്നേരം നാലുവരെ ആശ്രയ മൊബൈൽ ആപ്പിൽ കന്നുകാലി ചികിത്സാ സേവനങ്ങൾ ലഭിക്കുന്നതിന് രജിസ്റ്റർ ചെയ്യാം.
കൃത്രിമ ബീജധാന സൗകര്യങ്ങളുടെ പരിമിതി മൂലം കർഷകർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് അംഗസംഘങ്ങൾ കേന്ദ്രീകരിച്ച് കൃത്രിമ ബീജധാന കേന്ദ്രങ്ങൾ ആരംഭിക്കുന്ന പദ്ധതിയാണ് ‘പ്രതീക്ഷ’. കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡിന്റെ (കെഎൽഡിബി) സഹകരണത്തോടെ ടിആർസിഎംപിയു വിഭാവനം ചെയ്ത ’പ്രതീക്ഷ’ പദ്ധതിയിൽ പരിശീലനം പൂർത്തിയാക്കിയ 19 ഓളം കൃത്രിമ ബീജസങ്കലന (എഐ) ടെക്നീഷ്യൻമാർ തെരഞ്ഞെടുക്കപ്പെട്ട സംഘങ്ങളിൽ സേവനം ലഭ്യമാക്കും. എം. വിൻസെന്റ് എംഎൽഎ അധ്യക്ഷത വഹിച്ചു.
സമഗ്ര കന്നുകാലി ഇൻഷ്വറൻസ് പദ്ധതി പരിഗണനയിൽ: മന്ത്രി
01:35 AM Mar 26, 2023 | Deepika.com