തിരുവനന്തപുരം: നിയമസഭാ സംഘർഷവുമായി സിപിഎം എംഎൽഎമാർക്കെതിരേ പ്രതിപക്ഷത്തെ കെ.കെ. രമ എംഎൽഎ നൽകിയ രണ്ടു പരാതിയിലും പോലീസ് കേസെടുത്തില്ല. സമൂഹമാധ്യമങ്ങൾ വഴി തന്നെ അപമാനിച്ചെന്ന കെ.കെ. രമയുടെ പരാതിയിൽ സൈബർ പോലീസ് സ്റ്റേഷൻ അധികൃതർ പ്രാഥമികാന്വേഷണം തുടങ്ങി.
നിയമസഭാ സംഘർഷവുമായി ബന്ധപ്പെട്ടു കൈ പൊട്ടാതെ പ്ലാസ്റ്റർ ഇട്ടുവെന്ന വ്യാജ പ്രചാരണം സമൂഹമാധ്യമങ്ങൾ വഴി നടത്തിയതുമായി ബന്ധപ്പെട്ടു, സിപിഎം എംഎൽഎ കെ.എം. സച്ചിൻദേവിനെതിരേയാണു രമ സൈബർ പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ സാങ്കേതികമായ പരിശോധനകളാണു സൈബർ പോലീസ് നടത്തുന്നത്. വ്യാജരേഖകൾ സച്ചിൻദേവ് നിർമിച്ചതാണെന്നു കണ്ടെത്തിയാൽ സ്പീക്കറുടെ അനുമതിയോടെ കേസെടുക്കുമെന്നാണ് അധികൃതർ പറയുന്നത്.
ഫോട്ടോകളും വ്യാജരേഖകളും ഉപയോഗിച്ചു മറ്റാരോ നിർമിച്ചതു ഫോർവേഡ് ചെയ്തതായി കണ്ടെത്തിയാലും തുടർനടപടി സ്വീകരിക്കേണ്ടി വരും. ആശുപത്രിയുമായി ബന്ധപ്പെട്ട വ്യാജരേഖകളും വിവിധ ഫോട്ടോകളും ചേർത്ത് വ്യാജ നിർമിതികൾ നടത്തി സമൂഹമാധ്യമങ്ങൾ വഴി അപമാനിക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് സച്ചിൻദേവിനെതിരേ കെ.കെ. രമ പരാതി നൽകിയത്. സമൂഹമാധ്യമങ്ങൾ വഴി അപമാനിക്കുന്നുവെന്നതിന്റെ സ്ക്രീൻ ഷോട്ട് സഹിതമാണ് സൈബർ പോലീസ് സ്റ്റേഷനിൽ രമ പരാതി നൽകിയത്. സ്പീക്കർക്കും പരാതി നൽകിയിരുന്നു.
നിയമസഭാ സംഘർഷത്തിനിടയിൽ തന്നെ മർദിച്ചെന്നു കാട്ടി കെ.കെ. രമ, സംസ്ഥാന പോലീസ് മേധാവിക്കു പരാതി നൽകിയിരുന്നു. ഈ പരാതി ഡിജിപി, മ്യൂസിയം പോലീസിനു കൈമാറിയിരുന്നു. രണ്ട് എംഎൽഎമാർ അടക്കമുള്ളവർക്കെതിരേ ലഭിച്ച പരാതി മ്യൂസിയം പോലീസ് സ്പീക്കറുടെ അനുമതി തേടി അയച്ചു. ഇതിൽ സ്പീക്കറുടെ മറുപടി ലഭിക്കുന്ന മുറയ്ക്കു തുടർനടപടി സ്വീകരിക്കുമെന്നാണ് പോലീസ് പറയുന്നത്. സംഘർഷത്തിനിടയിൽ കെ.കെ. രമയുടെ കൈയ്ക്ക് പരിക്കേറ്റെന്ന ആശുപത്രി റിപ്പോർട്ടും ലഭിച്ചിരുന്നു.
അതിനിടെ, വാച്ച് ആൻഡ് വാർഡിന്റെ പരാതിയിൽ പ്രതിപക്ഷ എംഎൽഎമാർക്കെതിരേ എടുത്ത ജാമ്യമില്ലാ വകുപ്പുകൾ റദ്ദാക്കി പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. സംഘർഷത്തിൽ വാച്ച് ആൻഡ് വാർഡിന് കാര്യമായ പരിക്കില്ലെന്നു വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ടും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
കെ.കെ. രമയുടെ രണ്ടു പരാതിയിലും കേസെടുത്തില്ല
01:03 AM Mar 25, 2023 | Deepika.com