തിരുവനന്തപുരം: വ്യവസായ സ്ഥാപനങ്ങൾ തുടങ്ങാൻ ഭൂപരിധിയിൽ ഇളവു നൽകി സർക്കാർ ഉത്തരവിറക്കിയതിനു മുൻപ് നേരിട്ടു ലഭിച്ച അപേക്ഷകളും പരിഗണിക്കാൻ മന്ത്രിസഭാ തീരുമാനം.
വ്യവസായ സ്ഥാപനങ്ങൾ തുടങ്ങാൻ 15 ഏക്കർ ഭൂപരിധിയിൽ ഇളവ് അനുവദിച്ചുകൊണ്ട് കഴിഞ്ഞ ഒക്ടോബർ 12ന് ഉത്തരവിറക്കിയതിനു മുൻപു സർക്കാരിലേക്ക് ഓഫ് ലൈനായി ലഭിച്ച അപേക്ഷകളും പരിഗണിക്കാമെന്നു മന്ത്രിസഭ തീരുമാനിച്ചു.
ഭൂപരിധി ഇളവിനു മുൻപ് മാനദണ്ഡത്തിന് അനുസൃതമായി അപേക്ഷ നൽകിയതും സർക്കാരിന്റെയോ ജില്ലാതല സമിതിയുടെയോ പരിഗണനയിലുള്ളതുമായ കേസുകളിൽ വീണ്ടും ഓണ്‍ലൈനായി അപേക്ഷിക്കേണ്ടതില്ല. ഓഫ്ലൈൻ അപേക്ഷകളും ഓണ്‍ലൈൻ അപേക്ഷകൾപോലെ പരിഗണിച്ച് തീരുമാനമെടുക്കും.
വ്യവസായ വകുപ്പിന്റെ ആവശ്യപ്രകാരം 1963 ലെ ഭൂപരിഷ്കരണ നിയമത്തിന്റെ 81 (3)(ബി) വകുപ്പുകൾ ഭേദഗതി ചെയ്ത് റവന്യു വകുപ്പ് ഉത്തരവിറക്കിയെങ്കിലും മാനദണ്ഡങ്ങളിൽ വ്യക്തത വരുത്താത്തതിനാൽ ലഭിച്ച അപേക്ഷകളിൽ തീരുമാനമെടുത്തിരുന്നില്ല. ഓണ്‍ലൈനായി അപേക്ഷിക്കാമെന്നായിരുന്നു നിർദേശം. മാറ്റം വരുത്തിയുള്ള ഉത്തരവു കൂടി ഇറക്കുന്നതോടെ അപേക്ഷകളിൽ ഭൂപരിധിക്ക് ഇളവ് അനുവദിക്കുന്ന നടപടി തുടങ്ങും.
വ്യവസായം, വിദ്യാഭ്യാസം, മെഡിക്കൽ സയൻസ്, ടൂറിസം, ഐടി തുടങ്ങിയ മേഖലകളിൽ സംരംഭകരെ ആകർഷിക്കാൻ ലക്ഷ്യമിടുന്ന ഭൂപരിഷ്കരണ നിയമഭേദഗതി വരുത്തിയത്. ജില്ലാ കളക്ടർ അധ്യക്ഷനും ഡെപ്യൂട്ടി കളക്ടർ (എൽആർ), തഹസിൽദാർ, പദ്ധതി വരുന്ന വകുപ്പിന്റെ ജില്ലാതല ഓഫീസർ എന്നിവരടങ്ങുന്ന സമിതി പരിശോധിച്ചു നൽകുന്ന അപേക്ഷകളിൽ റവന്യു മന്ത്രിയും പദ്ധതി വരുന്ന വകുപ്പിന്റെ മന്ത്രിയും ചീഫ് സെക്രട്ടറി, റവന്യു സെക്രട്ടറി, ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറി എന്നിവരും അടങ്ങുന്ന സംസ്ഥാനതല സമിതിയെയാണ് അന്തിമതീരുമാനമെടുക്കാൻ ചുമതലപ്പെടുത്തിയിട്ടുള്ളത്.
ഇളവ് ലഭിക്കുന്ന ഭൂമി നിശ്ചിത സമയത്തിനകം നിർദിഷ്ട ആവശ്യത്തിന് ഉപയോഗപ്പെടുത്തിയിരിക്കണം. ഉപയോഗിക്കാതെയും സംരക്ഷിക്കപ്പെടാതെയും ഭൂമി ഇടരുതെന്നും മാർഗനിർദേശത്തിൽ പറയുന്നു. ഭൂമി അനാവശ്യമായി കൈവശം വയ്ക്കുന്നതിനോ അവിഹിതലാഭമുണ്ടാക്കുന്നതിനോ ഇളവ് ഉപയോഗപ്പെടുത്തരുതെന്നും വ്യവസ്ഥയുണ്ട്.
അധികഭൂമിയിലെ നിക്ഷേപം, തൊഴിൽ വാഗ്ദാനം എന്നിവയിൽ ഇളവ് വേണമെന്ന് വ്യവസായ വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഇതിലെ മാനദണ്ഡങ്ങൾ പുനഃപരിശോധിക്കാൻ സെക്രട്ടറിതല സമിതിയെ നിയോഗിക്കാൻ നേരത്തേ മന്ത്രിസഭ നിർദേശിച്ചിരുന്നു.
വ്യവസായങ്ങൾക്ക് 15 ഏക്കർ ഭൂപരിധി ഇളവ്: മുന്‍പ് ലഭിച്ച അപേക്ഷകളും പരിഗണിക്കും
02:03 AM Mar 24, 2023 | Deepika.com