തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയനേയും സർക്കാരിനേയും രൂക്ഷമായി വിമർശിച്ചു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിഷയത്തിൽ താൻ ഉന്നയിക്കുന്ന ഏഴു ചോദ്യങ്ങൾക്കു മുഖ്യമന്ത്രി മറുപടി പറയണമെന്നും സതീശൻ ആവശ്യപ്പെട്ടു.
പ്രളയത്തിനുശേഷം 2019ൽ മുഖ്യമന്ത്രിയും മന്ത്രിമാരും നെതർലാൻഡ് സന്ദർശിച്ചപ്പോൾ സോൻഡ കന്പനി പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നോ? കേരളത്തിലെ വിവിധ കോർപറേഷനുകളിൽ ബയോ മൈനിംഗ്, വേസ്റ്റ് ടു എനർജി പദ്ധതികളുടെ നടത്തിപ്പുകരാർ സോൻഡ കന്പനിക്ക് ലഭിച്ചത് എങ്ങനെ? കണ്ണൂർ കോർപറേഷനിലും സിപിഎം നേതൃത്വം നൽകുന്ന കൊല്ലം കോർപറേഷനിലും ഈ കന്പനിക്കു യാതൊരുവിധ മുൻപരിചയവും ഇല്ലെന്ന കാരണത്താൽ ഒഴിവാക്കിയിട്ടും ബ്രഹ്മപുരത്ത് ഇവരെ തുടരാൻ അനുവദിക്കുകയും വേസ്റ്റ് ടു എനർജി കരാർ ഉൾപ്പെടെ നൽകാൻ തീരുമാനിച്ചതും എന്തിന് ?
സോൻഡക്കു വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് തദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സമ്മർദം ചെലുത്തിയെന്ന ആരോപണം ശരിയാണോ?
ബ്രഹ്മപുരത്തു ബയോ മൈനിംഗിനു കരാർ നൽകിയ സോൻഡ കന്പനി ഗുരുതരവീഴ്ച വരുത്തിയിട്ടും കരാർ പ്രകാരമുള്ള നോട്ടീസ് നൽകാത്തത് എന്തുകൊണ്ട്? കരാർ വ്യവസ്ഥക്കു വിരുദ്ധമായി സോൻഡ കന്പനി ഉപകരാർ നൽകിയതു സർക്കാരോ കൊച്ചി കോർപറേഷനോ അറിഞ്ഞിരുന്നോ?
കരാർ പ്രകാരം പ്രവർത്തിച്ചില്ലെന്നു വ്യക്തമായതിനുശേഷവും നോട്ടീസ് നൽകുന്നതിനു പകരം സോൻഡക്ക് ഏഴുകോടിയുടെ മൊബലൈസേഷൻ അഡ്വാൻസും പിന്നീട് നാലുകോടി രൂപയും അനുവദിച്ചത് എന്തിന്?
ഈ ചോദ്യങ്ങൾക്കു മുഖ്യമന്ത്രി മറുപടി പറയണമെന്നാണു പ്രതിപക്ഷ നേതാവിന്റെ ആവശ്യം.
ബ്രഹ്മപുരം തീപിടിത്തം: മുഖ്യമന്ത്രിയോട് ഏഴു ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്
01:06 AM Mar 24, 2023 | Deepika.com