തിരുവനന്തപുരം: നിയമസഭയിലെ ശക്തമായ പ്രതിഷേധത്തിനു പിന്നാലെ സംസ്ഥാന സർക്കാരിനെതിരേ സമരപരന്പരയുമായി യുഡിഎഫ്.
ബജറ്റിൽ വർധിപ്പിച്ച് നികുതികൾ നടപ്പിൽ വരുന്ന ഏപ്രിൽ ഒന്നിനു സംസ്ഥാനത്തു യുഡിഎഫ് കരിദിനം ആചരിക്കും. അന്നേ ദിവസം സംസ്ഥാനമൊട്ടാകെ പകൽസമയത്തു യുഡിഎഫ് പ്രവർത്തകർ പന്തംകൊളുത്തി പ്രതിഷേധപ്രകടനം നടത്തുമെന്നും യുഡിഎഫ് കണ്വീനർ എം.എം. ഹസൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇടതുസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കും ഭരണപരാജയത്തിനുമെതിരേ രണ്ടാം വാർഷിക ദിനത്തിൽ സർക്കാരിനെതിരേ കുറ്റപത്രം സമർപ്പിക്കുകയും യുഡിഎഫിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് വളയുകയും ചെയ്യും.
റബറിന്റെ വില വർധിപ്പിക്കണമെന്നാവശ്യപ്പെട്ടു കർഷകരെ അണിനിരത്തി മേയ് മാസത്തിൽ കോട്ടയത്തു യുഡിഎഫിന്റെ നേതൃത്വത്തിൽ ലോംഗ് മാർച്ച് സംഘടിപ്പിക്കും. നാളികേര കർഷകരുടെ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കണമെന്നാവശ്യപ്പെട്ടു കുറ്റ്യാടിയിലും, നെല്ലുകർഷകരെ വഞ്ചിക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കാസർഗോട്ടും ഏലം, കാപ്പി കർഷകരുടെ ദുരിതങ്ങൾ അകറ്റണമെന്നാവശ്യപ്പെട്ട് ഇടുക്കിയിലും വയനാട്ടിലും കർഷകരെ സംഘടിപ്പിച്ചു മേയ് മാസത്തിൽ ശക്തമായ സമരങ്ങൾ സംഘടിപ്പിക്കുമെന്നും എം.എം. ഹസൻ പറഞ്ഞു.
ദേശീയ പാതയ്ക്കു നൽകിയ പാക്കേജ് തീരദേശ ഹൈവേ നടപ്പിലാക്കുന്പോൾ മത്സ്യത്തൊഴിലാളികൾക്കു നൽകണമെന്നും ഹസൻ ആവശ്യപ്പെട്ടു. ജനാധിപത്യത്തെ കഴുത്തു ഞെരിച്ചു കൊല്ലുന്ന ആരാച്ചാരെന്ന വിശേഷണമാണു നിയമസഭാ സ്പീക്കർക്കു ചേരുന്നതെന്നു ഹസൻ പറഞ്ഞു.
സഭയിൽ പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ അടിച്ചമർത്തപ്പെടുത്ത സ്ഥിതി മുന്പുണ്ടായിട്ടില്ല. പാർലമെന്റിൽ നരേന്ദ്ര മോദി ചെയ്യുന്നതാണ് ഇവിടെ പിണറായി വിജയനും ചെയ്യുന്നതെന്നും ഹസൻ പറഞ്ഞു.
സർക്കാരിനെതിരേ സമരപരന്പരയുമായി യുഡിഎഫ് : ഏപ്രിൽ ഒന്നിനു കരിദിനം, രണ്ടാം വാർഷികത്തിൽ സെക്രട്ടേറിയറ്റ് വളയൽ
02:17 AM Mar 23, 2023 | Deepika.com