തിരുവനന്തപുരം: സ്പീക്കറുടെ ഓഫീസിനു മുന്നിലുണ്ടായ നിയമസഭാ സംഘർഷവുമായി ബന്ധപ്പെട്ടുള്ള കേസിൽ നിയമസഭാ ചട്ടങ്ങളെല്ലാം വിശദമായി പരിശോധിച്ച ശേഷം മാത്രം തുടർ നടപടി.
നിയമസഭയിൽ സ്പീക്കറുടെ അധികാര പരിധിയിൽ വരുന്ന പ്രദേശത്തു പോലീസ് കേസെടുക്കാൻ നിയമസഭാ പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റിയുടെ ശിപാർശ പ്രകാരം സ്പീക്കറുടെ അനുമതി ആവശ്യമാണ്. ഇതുസംബന്ധിച്ചുള്ള നിയമസഭാ ചട്ടങ്ങൾ വിശദമായി പരിശോധിക്കാൻ സ്പീക്കർ നിയമസഭാ സെക്രട്ടേറിയറ്റിനോടു നിർദേശിച്ചിട്ടുണ്ട്.
നിയമസഭാ ചട്ടങ്ങളും എംഎൽഎമാരുടെ പ്രത്യേക അവകാശങ്ങളും ലംഘിച്ച് ഏഴു പ്രതിപക്ഷ എംഎൽഎമാർക്കെതിരേ മ്യൂസിയം പോലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തത് സഭയുടെ പ്രത്യേക അവകാശങ്ങളുടെ ലംഘനവും സഭയുടെ ചട്ടങ്ങൾക്കും കീഴ്വഴക്കങ്ങൾക്കും വിരുദ്ധവുമാണെന്നു ചൂണ്ടിക്കാട്ടിയുള്ള പരാതിയും സ്പീക്കർക്കു ലഭിച്ചിട്ടുണ്ട്. സ്പീക്കറുടെ അധികാര പരിധിയിൽ പെടുന്ന മേഖലയിൽ സ്പീക്കറുടെ അനുമതിയില്ലാതെ എംഎൽഎമാർക്കെതിരേ കേസെടുത്ത പോലീസ് നടപടി വരുംനാളുകളിൽ നിയമപ്രശ്നങ്ങൾക്കും ഇടയാക്കിയേക്കാം.
ചില ഉന്നതതല ഇടപെടലുകളെത്തുടർന്നാണ് കേസെടുത്തതെന്നാണു പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്.
ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ചില വാച്ച് ആൻഡ് വാർഡുമാരുടെ മൊഴിയുടെയും പരിക്കുകളുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെയും അടിസ്ഥാനത്തിലാണ് എഫ്ഐആർ രേഖപ്പെടുത്തിയതെന്നു മറ്റു ചില പോലീസ് ഉദ്യോഗസ്ഥരും പറയുന്നു.
വാച്ച് ആൻഡ് വാർഡുമാരുടെ മൊഴിയിൽ പ്രതിപക്ഷ എംഎൽഎമാരായ അനൂപ് ജേക്കബ്, റോജി എം. ജോണ്, അൻവർ സാദത്ത്, ഐ.സി. ബാലകൃഷ്ണൻ, പി.കെ. ബഷീർ, കെ.കെ. രമ, ഉമ തോമസ് എന്നിവർക്കെതിരേയാണു മ്യൂസിയം പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം 10 വർഷം വരെ തടവു ലഭിക്കാവുന്ന കേസ് രജിസ്റ്റർ ചെയ്തത്.
എന്നാൽ, പ്രതിപക്ഷ അംഗങ്ങളായ സനീഷ്കുമാർ ജോസഫിന്റെ പരാതിയിൽ ഭരണപക്ഷ എംഎൽഎമാരായ എച്ച്. സലാമിനും സച്ചിൻ ദേവിനും എതിരേ ദുർബല വകുപ്പുകൾ ചുമത്തിയാണു കേസെടുത്തതെന്ന ആരോപണവും ഉയർന്നിരുന്നു. ഈ രണ്ടു കേസുകളിലും തുടർനടപടി സ്വീകരിക്കാൻ പോലീസിനു സ്പീക്കറുടെ അനുമതി ആവശ്യമാണ്.
ചട്ടപ്രകാരമുള്ള നടപടി മാത്രമേ സ്വീകരിക്കുകയുള്ളുവെന്നു സ്പീക്കർ എ.എൻ. ഷംസീർ റൂളിംഗിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, ക്രിമിനൽ കേസുകളിൽ സ്പീക്കറുടെ അനുമതിയോടെ പോലീസിനു തുടർ നടപടി സ്വീകരിക്കാൻ കഴിയുമെന്ന സുപ്രീംകോടതിയുടെയും വിവിധ ഹൈക്കോടതികളുടെയും വിധികൾ നിലനിൽക്കുന്നുണ്ട്.
2015ലെ നിയമസഭാ അക്രമ ക്കേസിൽ പൊതുമുതൽ നശീകരണവുമായി ബന്ധപ്പെട്ടായിരുന്നു പരാതി നൽകിയത്. ധനമന്ത്രിയായിരുന്ന കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്താൻ അന്നത്തെ പ്രതിപക്ഷമായിരുന്ന എൽഡിഎഫ് അംഗങ്ങൾ ശ്രമിച്ചതുമായി ബന്ധപ്പെട്ടായിരുന്നു എംഎൽഎമാർക്കെതിരേ കേസെടുത്തത്.
നിയമസഭാ സംഘർഷ കേസ്: എഫ്ഐആറിൽ തുടർനടപടി സ്വീകരിക്കാനാകാതെ പോലീസ്
02:17 AM Mar 23, 2023 | Deepika.com