തിരുവനന്തപുരം: ഡൽഹി സന്ദർശനത്തിനു ശേഷം മടങ്ങിയെത്തിയാലുടൻ നിയമസഭ പാസാക്കിയ ചില വിവാദ ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കാനുള്ള നടപടി തുടങ്ങാൻ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ.
നിയമസഭ പാസാക്കിയ ബില്ലുകൾ തടഞ്ഞുവച്ചിരിക്കുന്ന ഗവർണറുടെ നിലപാടിനെതിരേ സർക്കാർ സുപ്രീംകോടതിയെ സമീപിക്കാനുള്ള തീരുമാനം മുൻകൂട്ടി കണ്ടാണു ചില ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കാൻ ഗവർണർ തയാറെടുക്കുന്നത്.
ബില്ലുകൾ ഗവർണർ തടഞ്ഞുവയ്ക്കാൻ പാടില്ലെന്നും കൂടുതൽ വ്യക്തത വേണ്ടവയിൽ മടക്കി അയച്ച് സർക്കാരിനോടു വിശദീകരണം തേടണമെന്നുമായിരുന്നു, തെലുങ്കാന സർക്കാർ ബില്ലുകൾ തടഞ്ഞുവച്ച ഗവർണർക്കെതിരേ കോടതിയെ സമീപിച്ചപ്പോൾ ലഭിച്ച ഉത്തരവ്. ഈ സാഹചര്യത്തിൽകൂടിയാണ് കേന്ദ്ര-സംസ്ഥാന അധികാര പരിധിയിലുള്ള (കണ്കറന്റ് ലിസ്റ്റ്) വിഷയങ്ങളിൽ നിയമസഭ പാസാക്കിയ ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കാൻ ഗവർണർ ഒരുങ്ങുന്നത്.
സർവകലാശാലാ ചാൻസലർ സ്ഥാനത്തുനിന്നു ഗവർണറെ പുറത്താക്കുന്നതിനുള്ള രണ്ടു ബില്ലുകൾ, ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള ബിൽ, വൈസ് ചാൻസലർമാരെ തെരഞ്ഞെടുക്കുന്ന സേർച്ച് കമ്മിറ്റിയിൽ സർക്കാരിന്റെ സ്വാധീനം ഉറപ്പിക്കുന്ന ബിൽ എന്നിവ രാഷ്ട്രപതിയുടെയും അനുമതിക്ക് അയയ്ക്കാനാണ് ഗവർണർ ആലോചിക്കുന്നത്.
ഇതുസംബന്ധിച്ച നിയമവശം പരിശോധിക്കാൻ നിയമോപദേഷ്ടാവിനെ ചുമതലപ്പെടുത്തി. 26നു രാജ്ഭവനിൽ ഗവർണർ മടങ്ങിയെത്തും.
തുടർന്ന് നിയമോപദേഷ്ടാവുമായി വിശദമായ ചർച്ച നടത്തും. ഗവർണർ ഒപ്പു വയ്ക്കാതിരുന്ന എട്ടു ബില്ലുകളിൽ രണ്ട് എണ്ണത്തിനു ഗവർണർ കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. ഇനി ആറെണ്ണമാണു ഗവർണറുടെ അനുമതി കാത്തിരിക്കുന്നത്. ഇതിൽ നാലെണ്ണമെങ്കിലും രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കുന്നതിനെക്കുറിച്ചാണ് ആലോചന.
അതേസമയം, സാങ്കേതിക സർവകലാശാലയിലെ താത്കാലിക വിസിയുടെയും സിൻഡിക്ക റ്റിന്റെയും നിയമനത്തിൽ നടപടിക്രമം പാലിക്കാത്ത ഗവർണറുടെ നടപടിയെ കോടതി വിമർശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവർക്കു നടപടിക്രമം പാലിച്ചു തുടർനടപടി സ്വീകരിക്കുന്നതിനെക്കുറിച്ചു പരിശോധിക്കാനും നിയമോപദേഷ്ടാവിനോടു നിർദേശിച്ചിട്ടുണ്ട്. നോട്ടീസ് നൽകി നടപടിക്രമം പാലിച്ചുള്ള തുടർനടപടിയാകും ഗവർണർ വരുംദിവസങ്ങളിൽ സ്വീകരിക്കുക.
ഗവർണർ മടങ്ങിയെത്തിയാലുടൻ ബില്ലുകൾ രാഷ്ട്രപതിക്ക് അയയ്ക്കാൻ നടപടി തുടങ്ങും
02:17 AM Mar 23, 2023 | Deepika.com