ഫാ. മൈക്കിൾ കാരിമറ്റം
“നീ ഏത് അവസ്ഥയിൽനിന്നാണ് വീണതെന്ന് ഓർക്കുക. മാനസാന്തരപ്പെട്ട്, ആദ്യത്തെ പ്രവൃത്തികൾ ചെയ്യുക’’ (വെളി 2,5).
ബൈബിളിലെ 73-ാമത്തേതും അവസാനത്തേതുമായ പുസ്തകം “യോഹന്നാനു ലഭിച്ച വെളിപാട്’’ എന്ന പേരിൽ അറിയപ്പെടുന്നു. മനസിലാക്കാൻ ഏറെ പ്രയാസമുള്ള, പ്രതീകങ്ങളുടെ ഭാഷ ഉപയോഗിക്കുന്ന, വെളിപാട് സാഹിത്യശൈലിയിലാണ് ഗ്രന്ഥം ഏതാണ്ട് മുഴുവനായും രചിക്കപ്പെട്ടിരിക്കുന്നത്. പാത്മോസ് ദ്വീപിൽ തടവുകാരനായി കഴിഞ്ഞ യോഹന്നാനു ലഭിക്കുന്ന മനുഷ്യപുത്ര ദർശനത്തോടെ ആരംഭിക്കുന്ന പുസ്തകത്തിന്റെ 2-3 അധ്യായങ്ങൾഏഷ്യാമൈനറിലെ എല്ലാ സഭകൾക്കും ക്രിസ്തു നൽകുന്ന സന്ദേശം എന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. പ്രശംസയും വിമർശനവും താക്കീതും വാഗ്ദാനവും ഉൾക്കൊള്ളുന്ന ഈ ഏഴു ലേഖനങ്ങൾ നോന്പുകാല ചൈതന്യം വ്യക്തവും ശക്തവുമായി അവതരിപ്പിക്കുന്നുണ്ട്.
ഏഷ്യാമൈനർ എന്ന റോമൻ പ്രവിശ്യയുടെ തലസ്ഥാന നഗരിയായ എഫേസൂസിലെ സഭയ്ക്കാണ് ആദ്യത്തെ ലേഖനം. മറ്റു സഭകളുടെ മേൽ സ്വാധീനമുള്ള തലസ്ഥാന സഭയായതിനാലാവാം ആദ്യത്തെ ലേഖനം എഫേസൂസിലെ സഭയ്ക്ക് എഴുതുന്നത്. വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻവേണ്ടി സഭാസമൂഹം നേരിട്ട ക്ലേശങ്ങൾ, അനുഭവിക്കേണ്ടിവന്ന പീഡനങ്ങൾ, സഭയ്ക്ക് ഉള്ളിൽത്തന്നെ ഉണ്ടായ വിശ്വാസവിരുദ്ധ പ്രവൃത്തികൾക്കെതിരേ എടുത്ത നിലപാടുകൾ ഇവയെല്ലാം പ്രശംസിച്ചശേഷം മൂന്നു നിർദേശങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്. ഓർമിക്കുക, അനുതപിക്കുക, ആദ്യചൈതന്യം വീണ്ടെടുക്കുക.
1. ഓർമിക്കുക. ആദ്യമുണ്ടായിരുന്ന സ്നേഹം കൈവെടിഞ്ഞു എന്ന കുറ്റാരോപണത്തിനു ശേഷമാണ് ഈ ആഹ്വാനം. ദൈവസ്നേഹം തിരിച്ചറിഞ്ഞ ആദ്യകാലാനുഭവങ്ങളെ വീണ്ടും ഓർമയിൽനിന്നു ചികഞ്ഞെടുക്കണം. യേശുവിനെ ആദ്യമായി കണ്ടുമുട്ടിയപ്പോൾ ഉണ്ടായിരുന്ന സന്തോഷവും തീക്ഷ്ണതയും ത്യാഗസന്നദ്ധതയും എല്ലാം ഓർക്കണം. അതിനെല്ലാം അടിസ്ഥാനമായി നിന്ന ദൈവസ്നേഹത്തിന്റെ അനുഭവം ഓർമിക്കണം. ഇത് എപ്പോഴും ആവശ്യമാണ്. അതിനുവേണ്ടിയാണല്ലോ എന്റെ ഓർമയ്ക്കായി ഇതു ചെയ്യുവിൻ എന്ന ആഹ്വാനവുമായി യേശു വിശുദ്ധകുർബാന സ്ഥാപിച്ചത്. എന്നാൽ ഓർമയാചരണം വെറും ഒരു അനുഷ്ഠാനം മാത്രമായി അധഃപതിക്കരുത്. അതിനാണ് രണ്ടാമത്തെ നിർദേശം.
2. അനുതപിക്കുക. അദ്യാനുഭവം മറന്ന്,സ്വാർഥത തേടി, തെറ്റായ വഴികളിൽ അലഞ്ഞതിനെ ഓർത്ത് അനുതപിക്കണം. തെറ്റുകൾ തിരുത്താൻ തയാറാകണം. ഓർമ അനുതാപത്തിലേക്കും അനുതാപം ജീവിത നവീകരണത്തിലേക്കും നയിക്കും. അതാണ് മൂന്നാമത്തെ നിർദേശം.
3. ആദ്യചൈതന്യം വീണ്ടെടുക്കുക. മതാത്മക ജീവിതം ആത്മാവ് നഷ്ടപ്പെട്ടു വെറും ആചാരാനുഷ്ഠാനങ്ങൾ മാത്രമായി അധഃപതിക്കുന്പോൾ ഈ വീണ്ടുവിചാരവും നവീകരണവും ആവശ്യമാണ്. ഓരോ വ്യക്തിക്കും സമൂഹത്തിനും പ്രസക്തമാണ് ഈ ആഹ്വാനങ്ങൾ. ഞാൻ ആരായിരുന്നു, എന്തൊക്കെ ദൈവാനുഭവങ്ങളാണ് എനിക്കു ലഭിച്ചത്, ഇന്ന് എവിടെ ചെന്നു നിൽക്കുന്നു എന്നൊക്കെ ഓർമിക്കണം. വഴിമാറണം. ആദ്യചൈതന്യം വീണ്ടെടുക്കണം. അതു സ്നേഹത്തിന്റെ ആഴങ്ങളിലേക്കു നയിക്കും. നോന്പാചരണത്തിന്റെ ലക്ഷ്യവും മറ്റൊന്നല്ലല്ലോ.
ഓർമിക്കുക
02:17 AM Mar 23, 2023 | Deepika.com