കൊച്ചി: ലൈഫ് മിഷന് കോഴക്കേസില്‍ ആരോപണ വിധേയനായ മുന്‍ സിഇഒ യു.വി.ജോസിനെ തുടര്‍ച്ചയായ രണ്ടാം ദിവസവും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. ഇന്നലെ രാവിലെ ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകുന്നേരം അഞ്ചു വരെ നീണ്ടു. ആറു മണിക്കൂര്‍ ചോദ്യം ചെയ്തശേഷം യു.വി.ജോസിനെ വിട്ടയച്ചു.
യു.വി ജോസിനും കോഴ നല്‍കിയെന്ന യുണീടാക് എംഡി സന്തോഷ് ഈപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. കഴിഞ്ഞ ദിവസം ഒമ്പതു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം ഇഡി കസ്റ്റഡിയില്‍ വാങ്ങിയ സന്തോഷ് ഈപ്പനെയും യു.വി. ജോസിനെയും ഒരുമിച്ചിരുത്തിയാണ് ഇന്നലെ ചോദ്യം ചെയ്തത്. വടക്കാഞ്ചേരിയില്‍ ഫ്ളാറ്റ് നിര്‍മിക്കാന്‍ ദുബായിയിലെ റെഡ് ക്രെസന്റ് നല്കിയ 20 കോടി രൂപയില്‍ 4.5 കോടി കോഴയായി നല്‍കിയെന്നും ഇതില്‍ ഒരു വിഹിതം ജോസിനും നല്കിയെന്നുമുള്ള സന്തോഷ് ഈപ്പന്റെ മൊഴി സ്ഥിരീകരിക്കാനാണ് ചോദ്യം ചെയ്തത്.
എം. ശിവശങ്കര്‍ പറഞ്ഞതനുസരിച്ച് ഉദ്യോഗസ്ഥനെന്ന നിലയില്‍ പ്രവര്‍ത്തിച്ചുവെന്നാണ് യു.വി. ജോസിന്റെ മൊഴി. ഇതു സംബന്ധിച്ച ചില രേഖകളും ഹാജരാക്കിയിരുന്നു. ഇതിനിടെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സ്പേസ് പാര്‍ക്കിൽ സ്വപ്ന സുരേഷിന് നിയമനം ലഭിക്കാനിടയായ സാഹചര്യവും ഇഡി പരിശോധിക്കുന്നുണ്ട്.
യു.വി.ജോസിനെ രണ്ടാം ദിനവും ഇഡി ചോദ്യംചെയ്തു
02:17 AM Mar 23, 2023 | Deepika.com