കട്ടപ്പന: കാഞ്ചിയാർ വട്ടമുകുളേൽ ബിജേഷിന്റെ (29 ) ഭാര്യ വത്സമ്മയെന്ന അനുമോളുടെ (27 ) ജഡം കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ ബന്ധുക്കൾ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഉൗർജിതമാക്കി.
ചൊവ്വാഴ്ച വൈകുന്നേരം ആറോടെയാണ് ബിജേഷിന്റെ വീട്ടിലെ കട്ടിലിനടിയിൽ പുതപ്പുകൊണ്ടു പൊതിഞ്ഞ നിലയിൽ അനുമോളുടെ മൃതദേഹം കണ്ടെത്തിയത്.
ഇതിനു പിന്നാലെ ഭർത്താവ് ബിജേഷിനെ കാണാതാകുകയും ചെയ്തു. അനുമോളെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.
ബിജേഷിനായി തിരച്ചിൽ ഉൗർജിതമാക്കിയെന്നും മൃതദേഹത്തിനു അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്നും പോലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളുവെന്നും കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോൻ അറിയിച്ചു.
മൃതദേഹം പൂർണമായി അഴുകിയതിനാൽ മുറിവുകളോ മറ്റ് അടയാളങ്ങളോ കണ്ടെത്താനായിട്ടില്ല. പ്രതിയെന്നു സംശയിക്കുന്ന ബിജേഷിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയെന്ന വാർത്ത വ്യാജമാണെന്നും പോലീസ് പറഞ്ഞു.
ഇടുക്കി സബ്കളക്ടർ അരുണ്‍ എസ്. നായരുടെ സാന്നിധ്യത്തിലാണ് ഇൻക്വസ്റ്റ് പൂർത്തിയാക്കിയത്. ഡോഗ് സ്ക്വാഡും ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്കു മാറ്റി.
കാഞ്ചിയാർ കൊലപാതകം :പ്രതിക്കായി അന്വേഷണം ഉൗർജിതം
12:48 AM Mar 23, 2023 | Deepika.com