രാജകുമാരി: അരിക്കൊമ്പനെ പിടികൂടാൻ രണ്ടാമത്തെ കുങ്കിയാനയും എത്തി. വയനാട് മുത്തങ്ങ ആന പന്തിയിൽനിന്നുള്ള സൂര്യനാണ് ചിന്നക്കനാൽ സിമന്റ് പാലത്ത് ഇന്നലെ രാവിലെ എത്തിയത്. 29കാരനായ സൂര്യൻ വയനാട്ടിലെ പിഎം 2വിനെ പിടികൂടുന്നതിൽ കോന്നി സുരേന്ദ്രനൊപ്പം ശക്തമായി നിന്ന ആനയാണ്.
ആദ്യമെത്തിയ വിക്രം ചിന്നക്കനാലിലെ കാലാവസ്ഥയുമായി ഇണങ്ങിക്കഴിഞ്ഞു. സുരേന്ദ്രൻ, കുഞ്ചു എന്നീ ആനകളും ഇനി എത്താനുണ്ട്. വനം വകുപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് നാലു കുങ്കിയാനകളെ ഉൾപ്പെടുത്തി ഒരു മിഷൻ നടപ്പാക്കുന്നത്. അരിക്കൊമ്പൻ അത്ര മാത്രം ശക്തനാണെന്ന തിരിച്ചറിവും ഇടുക്കിയിലെ വ്യത്യസ്ത ഭൂപ്രകൃതിയും മനസിലാക്കിയാണ് ദൗത്യസംഘം ശ്രമകരമായ ഈ ദൗത്യം നടപ്പാക്കാനൊരുങ്ങുന്നത്. നേരത്തെ ഒരിക്കൽ അരിക്കൊന്പനെ പിടിക്കാനുള്ള ശ്രമം പരാജയപ്പെട്ടതും കണക്കിലെടുത്താണ് ഈ നീക്കം.
301 കോളനി പ്രദേശത്ത് ഇന്നലെ അരിക്കൊമ്പൻ എത്തിയില്ല. ശങ്കരപാണ്ഡിമെട്ടിനു സമീപമുള്ള പ്രദേശത്താണ് ഇപ്പോൾ അരിക്കൊന്പനുള്ളത്. മൂന്നു പിടിയാനകളും രണ്ടു കുട്ടിയാനകളും ഉൾപ്പെടുന്ന സംഘത്തിനൊപ്പമാണ് അരിക്കൊന്പൻ നിലയുറപ്പിച്ചിരിക്കുന്നത്. ഈ ആന കൂട്ടത്തിൽനിന്ന് അരിക്കൊമ്പനെ വേർപ്പെടുത്തി ദേശീയപാതയും ആനയിറങ്കൽ ഡാമും കടത്തി 301 കോളനി ഭാഗത്തെത്തിക്കണം. വളരെ ശ്രമകരമായ കാര്യമാണ് രണ്ടു ദിവസംകൊണ്ടു ചെയ്തു തീർക്കേണ്ടത്.
വാച്ചർമാരുടെ ഒരു വലിയ സംഘം അരിക്കൊമ്പനെ എല്ലാ സമയത്തും നിരീക്ഷിക്കുന്നുണ്ട്. 2017ൽ മൂന്നു മയക്കുവെടികൾ വച്ചെങ്കിലും 35 വയസുള്ള അരിക്കൊമ്പൻ അന്നു മയങ്ങിയില്ല. എപ്പോഴും ജനവാസ മേഖലകളിലൂടെ നടക്കുന്ന അരിക്കൊമ്പനെ താത്കാലികമായി ഒരുക്കുന്ന റേഷൻ കടയിൽ അരിവച്ചു കെണിയൊരുക്കി പിടികൂടുകയാണ് ദൗത്യസംഘത്തിന്റെ ലക്ഷ്യം.
മയക്കുവെടി 26ലേക്ക് മാറ്റി
രാജകുമാരി : അരിക്കൊമ്പൻ ദൗത്യം 26ലേക് മാറ്റി. 26ന് രാവിലെ നാലിന് അരിക്കൊമ്പനെ മയക്കുവെടി വയ്ക്കും. ദൗത്യത്തിന് മുന്നോടിയായുള്ള മോക്ഡ്രിൽ 25ന് നടക്കും.
വയനാട്ടിൽനിന്നുള്ള രണ്ടു കുങ്കിയാനകൾ എത്താൻ വൈകുന്നതും ഹയർ സെക്കൻഡറി പരീക്ഷ ശനിയാഴ്ച ഉള്ളതിനാലുമാണ് ദൗത്യദിവസം മാറാൻ പ്രധാന കാരണം. ശാന്തൻപാറ, ചിന്നക്കനാൽ ഗ്രാമപഞ്ചായത്തുകളിലെ ചില വാർഡുകളിൽ ഞായറാഴ്ച നിരോധനാജ്ഞ നടപ്പാക്കും. ജനങ്ങളെ ബോധവത്കരിക്കാനായി ശനിയാഴ്ച മലയാളം, തമിഴ്, ഗോത്ര ഭാഷകളിൽ അനൗൺസ്മെന്റ് നടത്തും.
പ്രദേശത്തു വിനോദ സഞ്ചാരികൾക്കു നിയന്ത്രണം ഏർപ്പെടുത്തും. 26ന് ഒരു പക്ഷേ ദൗത്യം നടന്നില്ലെങ്കിൽ 27ന് നടപ്പിലാക്കും. അന്നേ ദിവസത്തെ എസ്എസ്എൽസി പരീക്ഷയ്ക്കു പ്രത്യേക ക്രമീകരണം ഒരുക്കും.മറ്റു ക്ലാസുകളിലെ പരീക്ഷ മാറ്റി വയ്ക്കാൻ വിദ്യാഭ്യാസ വകുപ്പുമായി ആലോചിക്കും.
അരിക്കൊന്പനെ പൂട്ടാൻ സൂര്യനെത്തി
12:48 AM Mar 23, 2023 | Deepika.com