കൊച്ചി: ലൈഫ്മിഷന് കോഴക്കേസില്‍ യുണീടാക് എംഡി സന്തോഷ് ഈപ്പനെ രണ്ടു ദിവസത്തേക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിട്ടു. കേസില്‍ ഒന്നാം പ്രതിയാണ് സന്തോഷ് ഈപ്പന്.
ഇയാളെ കൊച്ചി ഓഫീസില്‍ ചോദ്യംചെയ്തുവരികയാണ്. പി.എസ്.സരിത്തും സ്വപ്ന സുരേഷും കേസില്‍ മൂന്നും നാലും പ്രതികളാണ്. യുഎഇ കോണ്‍സുലേറ്റിലെ മുന്‍ അക്കൗണ്ടന്റ് ഖാലിദ് എന്ന ഈജിപ്ഷ്യന്‍ പൗരന് ഉൾപ്പെടെ പലര്‍ക്കും സന്തോഷ് ഈപ്പന് കോഴ നല്‍കിയെന്നാണ് ആരോപണം.
യു.വി. ജോസിന്റെ മൊഴിയെടുത്തു
ലൈഫ് മിഷന് അഴിമതിക്കേസില്‍ മുന്‍ സിഇഒ യു.വി. ജോസിന്റെ മൊഴി ഇഡി വീണ്ടും രേഖപ്പെടുത്തി. കഴിഞ്ഞയാഴ്ചയും രണ്ടു തവണ യു.വി. ജോസിന്റെ മൊഴിയെടുത്തിരുന്നു. ഇന്നലെ രാവിലെ ആരംഭിച്ച മൊഴിയെടുക്കല്‍ വൈകുന്നേരം വരെ നീണ്ടു. സന്തോഷ് ഈപ്പന്റെ അറസ്റ്റിനു പിന്നാലെയാണ് യു.വി.ജോസിനെ മൊഴിയെടുക്കാന്‍ വിളിച്ചു വരുത്തിയത്.
സന്തോഷ് ഈപ്പനെ തനിക്കു പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്നു യു.വി. ജോസ് ഇഡിക്കു മൊഴി നല്‍കിയിട്ടുണ്ട്. ഇതില്‍ വ്യക്തത വരുത്താന്‍ ഇരുവരെയും ഒന്നിച്ചിരുത്തി ഇഡി ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്. കേസില്‍ അറസ്റ്റിലായ ഒമ്പതാം പ്രതി എം. ശിവശങ്കറിന്റെ റിമാന്‍ഡ് കാലാവധി കോടതി ഏപ്രില്‍ നാലു വരെ നീട്ടി.
ലൈഫ് മിഷന് കോഴക്കേസ് : സന്തോഷ് ഈപ്പന് ഇഡി കസ്റ്റഡിയില്‍
12:50 AM Mar 22, 2023 | Deepika.com