തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ജീവനക്കാരെ ഓഫീസിലിരുത്തി ജോലി ചെയ്യിക്കാനുള്ള ആക്സസ് കണ്ട്രോൾ സംവിധാനം ഏപ്രിൽ ഒന്നിനു നിലവിൽ വരും. ബയോമെട്രിക് കാർഡ് ഉപയോഗിച്ചു പഞ്ച് ചെയ്തു മാത്രമേ ജീവനക്കാർക്കു സെക്രട്ടേറിയറ്റിലേക്ക് പ്രവേശിക്കാനും പുറത്തു പോകാനും കഴിയുകയുള്ളു.
എന്നാൽ, പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ഫയൽ ആവശ്യങ്ങൾക്കായി സെക്രട്ടേറിയറ്റിലെ ഓഫീസുകളിൽ എത്താനുള്ള സാധാരണക്കാർക്കുള്ള പ്രവേശനം കർശനമായി തടയുന്ന സാഹചര്യം രൂപപ്പെടും. ഫയൽ നീക്കം അറിയാനുള്ള സാധാരണക്കാരുടെ അവകാശം നിഷേധിക്കപ്പെടുന്ന സാഹചര്യം ഏറെ പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കും ഇടയാക്കും.
സാധാരണക്കാരുടെ അവകാശങ്ങൾ നിഷേധിക്കുന്ന സാഹചര്യമാകും സർക്കാർ രൂപപ്പെടുത്തുകയെന്ന വിമർശനവും ഉയർന്നേക്കാം. ഇത്തരം പ്രതിസന്ധി ഏതു തരത്തിൽ പരിഹരിക്കുമെന്നു സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സെക്രട്ടേറിയറ്റിൽ ഇപ്പോൾ തന്നെ സന്ദർശകർക്കു കടുത്ത നിയന്ത്രണമാണു നിലവിലുള്ളത്.
പഞ്ച് ചെയ്ത ശേഷം അരമണിക്കൂറിലേറെ മാറി നിന്നാൽ ജീവനക്കാരുടെ ഹാജരിനെ ബാധിക്കും. ഉദ്യോഗസ്ഥരെ പൂർണമായും സെൻസർ വലയത്തിൽ ആക്കുന്ന അക്സസ് കണ്ട്രോൾ സിസ്റ്റത്തെ സിപിഎം അനുകൂല സംഘടനകൾ ഉൾപ്പെടെ എതിർത്തിരുന്നു.
രാവിലെ ഓഫീസിൽ എത്തി പഞ്ച് ചെയ്തു മുങ്ങുന്നവരെ കൈയോടെ പിടികൂടാനാണ് പുതിയ സംവിധാനം. ജീവനക്കാർ സെൻസർ അധിഷ്ഠിതമായ വാതിലിലൂടെ ഓഫീസിലേക്ക് കടക്കുന്പോൾ ഹാജർ രേഖപ്പെടുത്തും. ഓഫിസിൽ നിന്ന് ഓരോ തവണയും പുറത്തു പോകുന്പോഴും സമയം രേഖപ്പെടുത്തും. തിരികെയെത്തുന്നത് അരമണിക്കൂറിനു ശേഷമെങ്കിൽ ഹാജരിനെ ബാധിക്കുകയും അവധിയായി കണക്കാക്കുകയും ചെയ്യും.
ശന്പള സോഫ്റ്റവേറായ സ്പാർക്കുമായി ബന്ധിപ്പിച്ചാണ് അവധി ഉൾപ്പെടെയുള്ള കാര്യങ്ങൾ രേഖപ്പെടുത്തുക. യൂണിയൻ പ്രവർത്തനത്തിനു പോകുന്ന ജീവനക്കാർ നിശ്ചിത സമയത്തിനുള്ളിൽ തിരികെ എത്തിയില്ലെങ്കിൽ പ്രശ്നമാകും.1.97 കോടി രൂപയ്ക്കാണ് ഇതിനുള്ള ഉപകരണങ്ങൾ വാങ്ങിയത്. കെൽട്രോണാണു നടത്തിപ്പുകാർ.
സെക്രട്ടേറിയറ്റ് ജീവനക്കാരെ ഓഫീസിലിരുത്താനുള്ള ആക്സസ് കണ്ട്രോൾ സംവിധാനം ഏപ്രിൽ ഒന്നു മുതൽ
12:12 AM Mar 22, 2023 | Deepika.com