തിരുവനന്തപുരം: ഈ സാന്പത്തിക വർഷത്തിൽ റബർ ഉത്പാദന ഇൻസെന്റീവ് നൽകുന്നതിനായി സംസ്ഥാന സർക്കാർ വകയിരുത്തിയ 500 കോടി രൂപയിൽ നിന്നും ഇതുവരെ വിതരണം ചെയ്തത് 33 കോടി രൂപ മാത്രമെന്ന് കൃഷിമന്ത്രി പി. പ്രസാദ്.
മോൻസ് ജോസഫ് എംഎൽഎയുടെ ശ്രദ്ധക്ഷണിക്കൽ നോട്ടീസിനു മറുപടിയായാണ് നിയമസഭയിൽ മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഫെബ്രുവരി 16 വരെ റബർ ബോർഡ് അംഗീകരിച്ച് സർക്കാരിലേക്ക് സമർപ്പിച്ച മുഴുവൻ അപേക്ഷകളിന്മേൽ ആകെ 33.195 കോടി രൂപ അനുവദിച്ചു. 2021- 2022 സാന്പത്തിക വർഷത്തിൽ ഈ ഇനത്തിൽ 50 കോടി രൂപയാണ് അനുവദിച്ചതെന്നും മന്ത്രി മറുപടിയിൽ വ്യക്തമാക്കി.
സ്വാഭാവികമായ റബറിന്റെ ഉപയോഗം വർധിപ്പിക്കാൻ റബർ അധിഷ്ഠിത വ്യവസായങ്ങൾക്ക് സർക്കാർ കൂടുതൽ ഊന്നൽ നൽകുന്നുണ്ട്. ഇക്കാര്യത്തിനായി വ്യവസായ വകുപ്പിനു കീഴിൽ റബർ മൂല്യവർധിത ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്നതിനായി കേരള റബർ ലിമിറ്റഡ് എന്ന പേരിൽ ഒരു കന്പനിക്കു രൂപം നൽകുകയും 2021 മുതൽ കന്പനി പ്രവർത്തനം ആരംഭിക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
വിലത്തകർച്ച മൂലം പ്രയാസപ്പെടുന്ന റബർ കൃഷിക്കാരെ സഹായിക്കാൻ സംസ്ഥാന സർക്കാർ എർപ്പെടുത്തിയിട്ടുള്ള വിലസ്ഥിരതാ ഫണ്ടിന്റെ താങ്ങുവില 250 രൂപയാക്കി വർധിപ്പിക്കണമെന്ന് ശ്രദ്ധക്ഷണിക്കൽ നോട്ടീസിൽ മോൻസ് ജോസഫ് ആവശ്യപ്പെട്ടു.
റബറിന്റെ താങ്ങുവില ഉയർത്തുന്നതിന് കേന്ദ്ര സഹായം ആവശ്യമാണ്. കേന്ദ്രസർക്കാരിനു ലഭിക്കുന്ന ഇറക്കുമതി ചുങ്കത്തിൽ നിന്നും സംസ്ഥാനങ്ങളുടെ ഉൽപാദനം കണക്കാക്കി ആനുപാതികമായ തുക വില സ്ഥിരതാ ഫണ്ടിലേക്ക് ലഭ്യമാക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടാതെ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന കുറഞ്ഞ താങ്ങുവില പദ്ധതിയിൽ റബർ, ഏലം, കുരുമുളക്, കാപ്പി തുടങ്ങിയ വിളകളെ കൂടി ഉൾപ്പെടുത്തുവാനും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
റബർ വിലസ്ഥിരതാ ഫണ്ടിൽ സർക്കാർ ചെലവഴിച്ചത് 33 കോടി മാത്രമെന്നു മന്ത്രി
12:12 AM Mar 22, 2023 | Deepika.com