തിരുവനന്തപുരം: സുപ്രധാന വിഷയങ്ങളിലെ ചട്ടം 50 അനുസരിച്ച് അടിയന്തര പ്രമേയ നോട്ടിസുകളിൽ പ്രതിപക്ഷത്തിന്റെ അവകാശം സംരക്ഷിക്കാൻ മുൻഗാമികൾ കാണിച്ച മാതൃക തുടർന്നും കേരള നിയമസഭയിൽ ഉണ്ടാകുമെന്നു സ്പീക്കർ എ.എൻ. ഷംസീർ.
നോട്ടീസ് നൽകി ചർച്ച ആവശ്യപ്പെടാനുള്ള പ്രതിപക്ഷത്തിന്റെ അവകാശത്തെ സംരക്ഷിക്കുമെന്നും റൂളിംഗിൽ സ്പീക്കർ പറഞ്ഞു. എന്നാൽ, അടിയന്തര പ്രമേയ നോട്ടീസിൽ ഞങ്ങൾക്ക് ഇഷ്ടമുള്ള വിഷയങ്ങൾ മാത്രമേ പരിഗണിക്കാൻ അനുവദിക്കുകയുള്ളൂവെന്ന് കഴിഞ്ഞ സർവകകക്ഷി യോഗത്തിൽ പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെയാണു തങ്ങൾ എതിർക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഇക്കാര്യത്തിൽ പ്രതിപക്ഷവുമായി മുഖ്യമന്ത്രി ചർച്ച നടത്തിയിട്ടില്ല. സർക്കാരിന്റെ സൗകര്യം പോലെയല്ല അടിയന്തര പ്രമേയം അനുവദിക്കേണ്ടത്. പ്രതിപക്ഷത്തിന്റെ അവകാശമാണിത്.
ബന്ധപ്പെട്ട ചട്ടങ്ങൾക്ക് നിരക്കാത്ത നോട്ടീസുകളിൽ യുക്തമായ നടപടി സ്വീകരിക്കാനുള്ള സ്പീക്കറുടെ അധികാരത്തെ മറ്റു വിധത്തിൽ വ്യാഖ്യാനിക്കുന്നതോ അതിന്റെ പേരിൽ പാർലമെന്ററി മര്യാദകൾ ലംഘിക്കുന്നതോ ഒരു കാരണവശാലും അനുവദിക്കാനാകില്ലെന്നും സ്പീക്കർ റൂളിംഗിൽ ഓർമപ്പെടുത്തി.
വ്യത്യസ്ത കാരണങ്ങളാൽ നടപ്പു സമ്മേളനത്തിൽ നാല് അടിയന്തര പ്രമേയ നോട്ടീസുകൾക്ക് അവതരണാനുമതി നിഷേധിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ ശാശ്വതമായി തടയാൻ ഉദ്ദേശിച്ചുകൊണ്ടോ സർക്കാരിന്റെ താത്പര്യ സംരക്ഷണത്തിനു വേണ്ടിയോ ആയിരുന്നില്ലെന്നും ഇതെന്നും സ്പീക്കർ പറഞ്ഞു.
അടിയന്തര പ്രമേയ നോട്ടീസ് : മുൻഗാമികളുടെ മാതൃക തുടരുമെന്ന് സ്പീക്കർ
01:46 AM Mar 21, 2023 | Deepika.com