തിരുവനന്തപുരം: രാജ്യത്തെ മെഡിക്കല്‍ പ്രവേശനത്തിന് കേന്ദ്രസര്‍ക്കാര്‍ പൊതുപ്രവേശന കൗണ്‍സിലിംഗ് നടപടികളിലേക്ക്. ഇതുസംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് സംസ്ഥാനങ്ങള്‍ക്കും ഓരോ സംസ്ഥാനങ്ങളിലേയും ആരോഗ്യ സര്‍വകലാശാലകള്‍ക്കും കത്തയച്ചു.
രാജ്യത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലെയും പി.ജി, യു.ജി കോഴ്സുകളില്‍ പ്രവേശനത്തിനാണ് പൊതുപ്രവേശന കൗണ്‍സിലിംഗുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഇതിന്റെ ഭാഗമായി കേന്ദ്രത്തില്‍ നിന്നും സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ സംസ്ഥാന ക്വോട്ട സീറ്റുകളിലെ പ്രവേശനത്തില്‍ നിലവിലുള്ള സംവരണ മാനദണ്ഡങ്ങളുടെ വിശദാംശങ്ങൾ കേന്ദ്രത്തെ അറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവില്‍ എംബിബിഎസില്‍ 85 ശതമാനം സീറ്റുകളിലും പി.ജി കോഴ്സുകളിലെ 50 ശതമാനം സീറ്റുകളിലും സംസ്ഥാന സര്‍ക്കാറുകളാണ് പ്രവേശനം നടത്തുന്നത്. ഇതിനു പുറമെ, സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മുഴുവന്‍ സീറ്റുകളിലും സംസ്ഥാന സര്‍ക്കാര്‍തന്നെയാണ് പ്രവേശനം നടത്തുന്നത്.
എംബിബിഎസ് പ്രവേശനത്തിന് നിലവില്‍ 15 ശതമാനമാണ് അഖിലേന്ത്യ ക്വോട്ട സീറ്റുകളുള്ളത്. പി.ജി കോഴ്സുകളില്‍ 50 ശതമാനമാണ് അഖിലേന്ത്യ ക്വോട്ട.
സംസ്ഥാന ക്വോട്ടയില്‍ ശേഷിക്കുന്ന മുഴുവന്‍ സീറ്റും കേന്ദ്രം ഏറ്റെടുത്ത് ഒറ്റ കൗണ്‍സലിംഗ് നടത്താനാണ് ലക്ഷ്യം. എന്നാല്‍ എന്നുമുതല്‍ ഇത് നടപ്പാക്കുമെന്ന കാര്യത്തില്‍ വ്യക്തത നല്‍കിയിട്ടില്ല.
മെഡിക്കല്‍ പ്രവേശനം: പൊതുപ്രവേശന കൗണ്‍സിലിംഗ് നടപടികളിലേക്ക് കേന്ദ്രം
01:10 AM Mar 21, 2023 | Deepika.com