പത്തനംതിട്ട: ജില്ലയിൽ കോൺഗ്രസിലെ തമ്മിലടി മുറുകുന്നതിനിടെ ഒരു ഡിസിസി ജനറൽ സെക്രട്ടറിയെക്കൂടി സസ്പെൻഡ് ചെയ്തു. ശനിയാഴ്ച പത്തനംതിട്ട വലഞ്ചുഴിയിൽ ‘ഹാഥ് സേ ഹാഥ് ജോഡോ’ യാത്രയ്ക്കുനേരെയുണ്ടായ ചീമുട്ട, കല്ലേറ് സംഭവങ്ങളെത്തുടർന്നാണ് നടപടി. ശനിയാഴ്ച വൈകുന്നേരം നടന്ന സംഭവത്തിന്റെ പേരിൽ ഡിസിസി ജനറൽ സെക്രട്ടറിയും പത്തനംതിട്ട നഗരസഭ കൗൺസിലറുമായ എം.സി. ഷെരീഫിനെയാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്തത്. ഷെരീഫിന്റെ നടപടി ഗുരുതര അച്ചടക്കലംഘനമായി കണ്ടു നടപടിയുണ്ടാകുമെന്നു കെപിസിസി പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്.
എഐസിസി സെക്രട്ടറി വിശ്വനാഥ് പെരുമാൾ, കെപിസിസി ജനറൽ സെക്രട്ടറി എം.എം. നസീർ എന്നിവർ പങ്കെടുത്ത യാത്ര പത്തനംതിട്ട നഗരത്തിൽ വലഞ്ചുഴിയിലൂടെ കടന്നുപോകുന്പോഴാണ് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ ചീമുട്ടയും കല്ലും എറിഞ്ഞത്.
എം.സി. ഷെരീഫിന്റെ നേതൃത്വത്തിലാണ് ഏറുണ്ടായതെന്നു കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു. സംഭവം ഉടൻതന്നെ കെപിസിസി ജനറൽ സെക്രട്ടറി പ്രസിഡന്റിന്റെ ശ്രദ്ധയിൽപ്പെടുത്തി. എം.എം. നസീറിന്റെ കാറിനുനേരെയാണ് കല്ലേറുണ്ടായത്.
മാസങ്ങളായി തുടരുന്ന തർക്കത്തിന്റെയും പോരിന്റെയും ഫലമായി ഡിസിസി മുൻ പ്രസിഡന്റ് ബാബു ജോർജ്, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും ഡിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന ഡോ.സജി ചാക്കോ, ഡിസിസി ജനറൽ സെക്രട്ടറി വി.ആർ. സോജി തുടങ്ങിയവരൊക്കെ നേരത്തെ പാർട്ടി നടപടി നേരിട്ടിരുന്നു.
മുട്ടയേറ്: ഒരാൾക്കുകൂടി സസ്പെൻഷൻ; കോൺഗ്രസിൽ തമ്മിലടി മുറുകുന്നു
04:38 AM Mar 20, 2023 | Deepika.com