കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ ശൈശവത്തില്‍ രൂപതയെ വ്യക്തമായ ദിശാബോധത്തോടെ കൈപിടിച്ചു നടത്തിയ ക്രാന്തദര്‍ശിയായിരുന്നു പ്രഥമ മെത്രാനായ മാര്‍ ജോസഫ് പവ്വത്തിലെന്ന് ബിഷപ് മാർ ജോസ് പുളിക്കൽ.
സഭയുടെ വ്യക്തിത്വവും തനിമയും എല്ലാ രംഗങ്ങളിലും സംരക്ഷിക്കാനും സഭാത്മകമായി ദൈവജനത്തെ വളര്‍ത്താനും ത്യാഗപൂര്‍വമായ നിലപാടുകളെടുത്ത മഹനീയ വ്യക്തിത്വം. ആരാധനക്രമാ ധ്യാത്മികതയിലൂടെയാണ് ദൈവാരാധകരുടെ സമൂഹമെന്ന നിലയില്‍ സഭ വളര്‍ച്ച പ്രാപിക്കുന്നതെന്ന ഉത്തമബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു.
അപഭ്രംശങ്ങളെ ശക്തമായി പ്രതിരോധിക്കാൻ അദ്ദേഹം ശ്രദ്ധിക്കുകയും ചെയ്തു. ചെറുപുഷ്പ മിഷന്‍ലീഗ്, യുവദീപ്തി, മാതൃവേദി, പിതൃവേദി എന്നിവയെ വളര്‍ത്തിയെടുക്കുന്നതില്‍ സവിശേഷ ശ്രദ്ധയുണ്ടായിരുന്നു. കാഞ്ഞിരപ്പള്ളി രൂപതയിലെ സന്യാസിനീ സമൂഹങ്ങള്‍ക്കു സഭാത്മക പരിശീലനം നല്കാന് നിര്‍മല തിയോളജിക്കല്‍ കോളജ് പൊടിമറ്റത്ത് സ്ഥാപിച്ചതു ശ്രേഷ്ഠമായ സംഭാവനയാണ്.
വൈദികവിദ്യാർഥികളെ വ്യക്തിപരമായി അറിഞ്ഞു പരിശീലനത്തില്‍ ശ്രദ്ധ പുലർത്തിയതു രൂപതയ്ക്ക് ശക്തമായ അടിത്തറയായി. സാമൂഹ്യസേവന സംവിധാനങ്ങളായ മലനാട് ഡെവലപ്മെന്റ് സൊസൈറ്റി, പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റി എന്നിവയും രൂപംകൊണ്ടത് പവ്വത്തില്‍ പിതാവിന്റെ ശുശ്രൂഷാ കാലഘട്ടത്തിലാണ്.
സഭയുടെ സംഭാവനകളെ തമസ്കരിക്കുന്ന ശ്രമങ്ങളെ ചെറുക്കുകയും അവകാശങ്ങളെ സംരക്ഷിക്കാൻ ധീരമായ നിലപാടുകളെടുക്കുകയും ചെയ്ത പിതാവ് ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കാൻ നിതാന്ത ജാഗ്രത പുലര്‍ത്തി. ജീവകാരുണ്യപദ്ധതികളാരംഭിക്കുകയും മാനസിക, ബൗദ്ധിക വെല്ലുവിളി നേരിടുന്നവര്‍ക്കായി രൂപതയില്‍ പരിശീലനകേന്ദ്രം ആരംഭിക്കുകയും ചെയ്തു.
മറ്റു രൂപതകള്‍ക്കെല്ലാം മാതൃക നല്കി അല്മായ വിശ്വാസിയെ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയായി കാഞ്ഞിരപ്പള്ളി രൂപതയില്‍ പിതാവ് നിയമിച്ചു. രൂപതാധ്യക്ഷന്റെ ഓഫീസും കൂരിയയും ഡിപ്പാര്‍ട്ട്മെന്റുകളും ഉള്‍പ്പെടെ ഒരുമിച്ചു പ്രവര്‍ത്തിക്കുന്ന പാസ്റ്ററല്‍ സെന്റര്‍ സംവിധാനത്തിന്റെ ആരംഭകനും പിതാവാണ്.
ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത, സിബിസിഐ, കെസിബിസി പ്രസിഡന്റ്, ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ ചെയര്മാന് എന്നീ നിലകളില്‍ സീറോ മലബാര്‍ സഭയ്ക്കും സമൂഹത്തിനും നിസ്തുല സംഭാവനകള്‍ നല്കിയ പവ്വത്തില്‍ പിതാവ് എന്നെന്നും ഓര്‍മിക്കപ്പെടുമെന്നും മാര്‍ ജോസ് പുളിക്കല്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
മാര്‍ ജോസഫ് പവ്വത്തില്‍ പിതാവ് കാഞ്ഞിരപ്പള്ളി രൂപതയ്ക്കാവശ്യമായ അടിത്തറയൊരുക്കുകയും മൈനര്‍ സെമിനാരി, പാസ്റ്ററല്‍ സെന്റര്‍, ജീവകാരുണ്യ സാമൂഹിക പ്രേഷിതത്വസ്ഥാപനങ്ങള് എന്നിവയുള്‍പ്പെടെ ആത്മീയവും ഭൗതികവുമായ സാഹചര്യങ്ങളൊരുക്കുകയും ചെയ്തതു നന്ദിയോടെ സ്മരിക്കുന്നുവെന്നു രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ അനുസ്മരിച്ചു.
വിശ്വാസവഴിയില്‍ സഭയെ നയിച്ച അജപാലകൻ: ആർച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്
ചങ്ങനാശേരി അതിരൂപതയുടെ മുന്‍ ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ വിശ്വാസവഴിയില്‍ സഭയെ നയിച്ച അജപാലകനായിരുന്നുവെന്ന് കോട്ടയം ആർച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്. സാര്‍വത്രിക സഭയിലും ഭാരതസഭയിലും കേരളസഭയിലും സീറോ മലബാര്‍ സഭയിലും സമുന്നതമായ വിവിധ ശുശ്രൂഷകള്‍ നിര്‍വഹിച്ച മാര്‍ പവ്വത്തില്‍ സഭാശുശ്രൂഷാരംഗത്തും സാമൂഹികരംഗത്തും സവിശേഷമായി വിദ്യാഭ്യാസരംഗത്തും നല്കിയ സംഭാവനകള്‍ നിസ്തുലമാണെന്ന് അദ്ദേഹം അനുശോചനസന്ദേശത്തില്‍ പറഞ്ഞു.
കോട്ടയം രൂപതയോട് പിതാവു കാണിച്ചിരുന്ന സ്നേഹവും കരുതലും നന്ദിയോടെ അനുസ്മരിക്കുകയും അഭിവന്ദ്യ പിതാവു കാണിച്ചുതന്ന നല്ല മാതൃകകള്‍ വരുംകാലങ്ങളില്‍ ഏവര്‍ക്കും മാര്ഗദീപമാകട്ടെയെന്ന് ആശംസിക്കുകയും ചെയ്യുന്നു.
വിദ്യാഭ്യാസ രംഗങ്ങളിൽ ശ്രദ്ധേയമായ നേതൃത്വം നല്കിയ ആചാര്യ ശ്രേഷ്ഠൻ: ഡോ. തിയോഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത
മാർ ജോസഫ് പവ്വത്തിലിന്റെ ദേഹവിയോഗം ക്രൈസ്തവ സമൂഹത്തിനാകമാനം വലിയ നഷ്ടംതന്നെയെന്ന് ഡോ. തിയോഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത. വികസനപ്രവർത്തനങ്ങളിലും വിദ്യാഭ്യാസ രംഗങ്ങളിലും ശ്രദ്ധേയമായ നേതൃത്വം നല്കിയ ആചാര്യശ്രേഷ്ഠനാണദ്ദേഹം. മാർ ജോസഫ് പവ്വത്തിലിന്റെ ദേഹവിയോഗത്തിൽ സീറോ മലബാർ സഭയുടെ ദുഃഖത്തിൽ പങ്ക് ചേരുകയും മാർത്തോമ്മാ സഭയുടെ അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നതായി മെത്രാപ്പോലീത്ത പറഞ്ഞു.
ആത്മീയരംഗത്തും ഭരണരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വം: ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ
മാർ പവ്വത്തിലിന്റെ വിയോഗത്തിൽ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അനുശോചിച്ചു. ആത്മീയരംഗത്തും ഭരണരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച സവിശേഷ വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹം. മലങ്കര ഓർത്തഡോക്സ് സഭയുമായി ആത്മബന്ധം പുലർത്തിയ ആത്മീയ ആചാര്യനും സഭയുടെ പ്രതിസന്ധിഘട്ടങ്ങളിൽ ആശ്രയവും കൈത്താങ്ങും നൽകുന്നതിൽ ശ്രദ്ധാലുവുമായിരുന്നു.കേരള ക്രൈസ്തവസമൂഹത്തിൽ സൗമ്യതയുടെ മുഖമുദ്രയായി പരിലസിച്ചിരുന്ന പിതാവായിരുന്നു. വിദ്യാഭ്യാസ മേഖലകളിൽ അദ്ദേഹത്തിന്റെ നിലപാടും വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
ആഗോള കത്തോലിക്കാസഭക്ക് ഈടുറ്റ സംഭാവനകള്‍ നല്കിയ അമരക്കാരൻ: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
ആഗോള കത്തോലിക്കാസഭയ്ക്കും ഭാരതസഭയ്ക്കും ഈടുറ്റ സംഭാവനകള്‍ നല്കിയ, പകരക്കാരനില്ലാത്ത അമരക്കാരനായിരുന്നു മാര്‍ ജോസഫ് പവ്വത്തിലെന്നും അദ്ദേഹത്തിന്റെ നിസ്തുല സേവനങ്ങള്‍ സഭയുടെ ചരിത്രത്തിലെ നാഴികക്കല്ലുകളാണെന്നും വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍. വിവിധ ക്രൈസ്തവ വിഭാഗങ്ങളെ പൊതുവായ വിഷയങ്ങളില്‍ ഒറ്റക്കെട്ടായി പ്രവര്ത്തനനിരതമാക്കുവാൻ അദ്ദേഹം വഹിച്ച നേതൃത്വം സഭാചരിത്രത്തിലെ ധന്യമുഹൂര്ത്തങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
എക്യുമെനിക്കൽ രംഗത്ത് നിർണായക നേതൃത്വം: ബിഷപ് ഡോ.മലയിൽ സാബു കോശി ചെറിയാൻ
എക്യുമെനിക്കൽ രംഗത്ത് നിർണായക നേതൃത്വം നൽകിയ മാർ ജോസഫ് പവ്വത്തിലിന്റെ വിയോഗത്തിൽ സിഎസ്ഐ ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ അനുശോചിച്ചു. ഇന്റർചർച്ച് കൗൺസിൽ, നിലയ്ക്കൽ എക്യുമെനിക്കൽ കമ്മിറ്റി എന്നിവയുടെ നേതൃരംഗത്ത് മാർ ജോസഫ് പവ്വത്തിൽ നൽകിയ സംഭാവനകൾ വിലപ്പെട്ടതാണ്.ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശ സംരക്ഷണത്തിനു വേണ്ടി ക്രൈസ്തവ വിദ്യാഭ്യാസ മാനേജ്മെന്റുകൾ നടത്തിയ പ്രവർത്തനങ്ങൾക്ക് മാർ പവ്വത്തിൽ നൽകിയ ധീരമായ നേതൃത്വവും മറക്കാനാവാത്തതാണെന്ന് ബിഷപ് ഡോ.മലയിൽ സാബു കോശി ചെറിയാൻ പറഞ്ഞു.
കാഞ്ഞിരപ്പള്ളിയുടെ ക്രാന്തദര്‍ശിയായ പ്രഥമ മെത്രാന്: മാര്‍ പുളിക്കല്‍
01:02 AM Mar 19, 2023 | Deepika.com