തിരുവനന്തപുരം: കെ.കെ.രമയുടെ പരിക്കില്ലാത്ത കൈയ്ക്കാണ് പ്ലാസ്റ്റർ ഇട്ടതെന്ന കാര്യം പുറത്തു വന്നിട്ടുണ്ടെന്നും പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമമാണുണ്ടായതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.
കൈയ്ക്ക് പരിക്കുള്ളതും ഇല്ലാത്തതും രാഷ്ട്രീയമായി ഉപയോഗിക്കാൻ പാടില്ലാത്തതാണ്. കൈ പൊട്ടിയോ ഇല്ലയോ എന്ന് പരിശോധിക്കാനുള്ള എല്ലാ സംവിധാനവും ആധുനിക സമൂഹത്തിനുണ്ട്. കളവൊന്നും പറയേണ്ട കാര്യമില്ല. സത്യസന്ധമായി തന്നെ പറഞ്ഞാൽ മതിയെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
എന്നാൽ, പരിക്കില്ലാത്ത കൈയിൽ എന്തിനാണ് പ്ലാസ്റ്റർ ഇട്ടതെന്ന് ആരോഗ്യ വകുപ്പിനോടു ചോദിക്കാൻ കെ.കെ. രമ, എം.വി. ഗോവിന്ദന്റെ ആരോപണത്തിനു മറുപടിയായി പറഞ്ഞു. പരിക്കില്ലാത്ത കൈയിൽ സർക്കാർ ആശുപത്രിയിൽ പ്ലാസ്റ്റർ ഇടുമോ? നിയമസഭയിലെ ഡോക്ടറാണ് ജനറൽ ആശുപത്രിയിലേക്ക് വിട്ടത്.
ഒപ്പം നിയമസഭ മെഡിക്കൽ സെന്ററിലെ ജീവനക്കാരനുമുണ്ടായിരുന്നു. ജനറൽ ആശുപത്രിയിൽ എക്സ്റേ എടുത്ത ശേഷം ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന മെഡിക്കൽ സംഘമാണ് പ്ലാസ്റ്റർ ഇട്ടതെന്നും കെ.കെ. രമ പറഞ്ഞു.
രമയുടെ പരിക്കില്ലാത്ത കൈയിലാണ് പ്ലാസ്റ്ററിട്ടതെന്ന് എം.വി. ഗോവിന്ദൻ; ആരോഗ്യ വകുപ്പിനോടു ചോദിക്കാൻ കെ.കെ. രമ
12:20 AM Mar 19, 2023 | Deepika.com