തിരുവനന്തപുരം: ജിഎസ്ടി നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ടു പിഴ ഈടാക്കാതെ മുക്കിയ ഫയലുകളിൽ പരിശോധന നടത്താൻ ഇന്റലിജൻസ് വിഭാഗത്തിനു നിർദേശം.
ഓപ്പറേഷൻ മൂണ്‍ സ്റ്റാർ എന്ന പേരിൽ സംസ്ഥാനത്തെ 33 ഹോട്ടലുകളിൽ ജിഎസ്ടി വിഭാഗം നടത്തിയ പരിശോധനയിൽ കോടികളുടെ നികുതി വെട്ടിപ്പു കണ്ടെത്തിയിരുന്നു. എന്നാൽ, ചില ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലുകളെത്തുടർന്നു പരിശോധനയിൽ ക്രമക്കേടു കണ്ടെത്തിയ ഫയലുകളിൽ പോലും കൃത്യമായ പരിശോധന നടന്നില്ലെന്നും ഇതുമൂലം സംസ്ഥാനത്തിനു വൻ നികുതിനഷ്ടം വന്നതായും വ്യക്തമായിരുന്നു. ഇക്കാര്യം ഏതാനും ദിവസം മുൻപു ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ ത്തുടർന്നാണ് സർക്കാർ നിർദേശാനുസരണം ജിഎസ്ടി ഇന്റലിജൻസ് വിഭാഗം ഫയലുകളിൽ പരിശോധന തുടങ്ങിയത്.
വിവിധ ജില്ലകളുടെ ചുമതലയുള്ള ജിഎസ്ടി ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണർമാരോട് നികുതി വെട്ടിപ്പു സംബന്ധിച്ചു വിശദമായ പരിശോധന നടത്താൻ നിർദേശിക്കുകയായിരുന്നു. ഉന്നതതല ഇടപെടലുകളെത്തുടർന്നു ജിഎസ്ടി നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട ക്രമക്കേടു കണ്ടെത്തുന്നതിനുള്ള ഹോട്ടലുകളിലെ തുടർപരിശോധന നിലച്ചതായും ദീപിക റിപ്പോർട്ട് ചെയ്തിരുന്നു.
രാത്രി തുടങ്ങിയ പരിശോധന അടുത്ത ദിവസം രാവിലെ വരെ നീണ്ടപ്പോൾ പല ഹോട്ടലുകളും ജിഎസ്ടിവലയത്തിനുള്ളിലാണെന്നു കണ്ടെത്തിയിരുന്നു. നികുതിവലയത്തിനു പുറത്താണെന്നു ചൂണ്ടിക്കാട്ടി ഇവർ ജിഎസ്ടി രജിസ്ട്രേഷൻ എടുത്തിരുന്നില്ല. പരിശോധന തുടർന്നാൽ കൂടുതൽ നികുതി വെട്ടിപ്പ് കണ്ടെത്താനാകുമെന്ന് ജിഎസ്ടി ഇന്റലിജൻസ് വിഭാഗം സർക്കാരിനു റിപ്പോർട്ട് നൽകിയിരുന്നു.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് നികുതിച്ചോർച്ച തടയുന്നതിൽ സർക്കാർ ദയനീയമായി പരാജയപ്പെടുന്നതായി പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നു.
ഹോട്ടലുകളിലെ ജിഎസ്ടി വെട്ടിപ്പ്: മുക്കിയ ഫയലുകളിലും പരിശോധന
12:25 AM Mar 04, 2023 | Deepika.com