തിരുവനന്തപുരം: യൂത്ത് കോണ്ഗ്രസ് നേതാവ് എടയന്നൂരിലെ ഷു ഹൈബ് വധം സിപിഎം സഖാക്കൾ തന്നെക്കൊണ്ടു ചെയ്യിച്ചതാണെന്ന ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയുടെ പുതിയ വെളിപ്പെടുത്തലിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു പ്രതിപക്ഷം.
എന്നാൽ, പുതിയ വെളിപ്പെടുത്തലിനെക്കുറിച്ച് അടിയന്തര പ്രമേയ നോട്ടീസിന്റെ രണ്ടു മറുപടിയിലും ഒന്നും പറയാത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ സമീപനത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽനിന്നു വാക്കൗട്ട് നടത്തി.
ഷുഹൈബിനെ കൊന്നവനെ മാത്രമല്ല, കൊല്ലിച്ചവനെയും ജയിലിലാക്കണമെന്നും പ്രധാന പ്രതിയുടെ പുതിയ വെളിപ്പെടുത്തൽ പോലീസ് അന്വേഷണസംഘത്തലവൻ അറിഞ്ഞില്ലയോ എന്നും വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചോദിച്ചു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി മറുപടി പറയാതിരുന്നതു ശരിയാണോ? പോലീസ് ഇപ്പോൾ സമർപ്പിച്ചിട്ടുള്ള കുറ്റപത്രത്തിൽ ഗൂഢാലോചനയിൽ ഉൾപ്പെട്ട ആരും പ്രതികളല്ല. പുതിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട തുടരന്വേഷണത്തെ നിങ്ങൾ എന്തിനാണു ഭയപ്പെടുന്നതെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു.
പലപ്പോഴായി സിപിഎമ്മിനെയും ചില നേതാക്കളെയും പേരെടുത്തു പറഞ്ഞു പ്രതിപക്ഷം വിമർശിച്ചപ്പോഴും ഭരണപക്ഷത്തുനിന്ന് ആദ്യം പ്രതിഷേധം ഉയർന്നെങ്കിലും സ്പീക്കർ ഇടപെട്ടു.
ചട്ടങ്ങൾക്കും കീഴ്വഴക്കങ്ങൾക്കും വിരുദ്ധമായതൊന്നും സഭാ രേഖകളിൽ ഉണ്ടാവില്ലെന്നു സ്പീക്കർ എ.എൻ. ഷംസീർ അറിയിച്ചു.
അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകിയ ടി. സിദ്ദിഖും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും, കൊലപാതക ഗൂഢാലോചനയിൽ സിപിഎം നേതാക്കൾക്കു പങ്കുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഭരണപക്ഷ അംഗങ്ങൾ കാര്യമായ പ്രതിരോധത്തിനു മുതിർന്നില്ല. കൊലചെയ്തവരും ചെയ്യിച്ചവരും തമ്മിലുള്ള പോരാട്ടമാണ് ഇപ്പോൾ നടക്കുന്നതെന്ന് ടി. സിദ്ദിഖ് പറഞ്ഞു.
പോലീസ് അന്വേഷണത്തിൽ അലംഭാവം ഉണ്ടായതായി ഒരു ഘട്ടത്തിലും കൊല്ലപ്പെട്ട ഷുഹൈബിന്റെ മാതാപിതാക്കൾ ഉന്നയിച്ചിരുന്നില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ മറുപടിപ്രസംഗത്തിൽ പറഞ്ഞു.
ഗുണ്ടകളുടെയും ക്വട്ടേഷൻ സംഘങ്ങളുടെയും തണലിൽ പ്രവർത്തിക്കുന്നതല്ല ഇടതുപക്ഷവും പ്രത്യേകിച്ച് സിപിഎമ്മെന്നും തെറ്റു ചെയ്യുന്നവരെ സംരക്ഷിക്കുന്ന നിലപാട് സിപിഎം സ്വീകരിക്കാറില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
എന്നാൽ, ഷുഹൈബ് വധത്തിൽ പാർട്ടിക്കു പങ്കില്ലെങ്കിൽ തുടരന്വേഷണത്തിനായി സിബിഐയെ ഏല്പിക്കാമെന്ന് സുപ്രീംകോടതിയെ അറിയിക്കാൻ സർക്കാർ തയാറാണോയെന്നു സതീശൻ വെല്ലുവിളിച്ചു.
ഷുഹൈബ് വധം: തുടരന്വേഷണം സിബിഐയെ ഏല്പിക്കണമെന്ന് പ്രതിപക്ഷം
12:25 AM Mar 04, 2023 | Deepika.com