കണ്ണൂർ: സിപിഎം കേന്ദ്രകമ്മിറ്റിയംഗവും എൽഡിഎഫ് കൺവീനറുമായ ഇ.പി. ജയരാജന്റെ ഭാര്യക്കും മകനും നിക്ഷേപമുള്ള വൈദേകം റിസോർട്ടിൽ നിക്ഷേപം നടത്തിയവരുടെ സാന്പത്തിക സ്രോതസ് ഇഡി പരിശോധിക്കും.
നിക്ഷേപം നടത്തിയ കണ്ണൂർ സ്വദേശികളായ 20 പേരുടെ പട്ടിക കൊച്ചി സ്വദേശിയായ മാധ്യമപ്രവർത്തകൻ എം.ആർ. അജയൻ എൻഫോഴ്സ്മെന്റിനു കൈമാറിയിരുന്നു. റിസോർട്ടിന്റെ മറവിൽ അനധികൃത പണമിടപാട് നടന്നതായാണ് ഇഡിക്കു ലഭിച്ച പരാതി.
റിസോർട്ടിൽ ഇ.പി. ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിര 80 ലക്ഷവും മകൻ പി.കെ. ജയ്സൺ 10 ലക്ഷവും നിക്ഷേപിച്ചതായാണു പറയുന്നത്. കൂടാതെ കണ്ണൂർ താണ സ്വദേശിയായ മുഹമ്മദ് അഷ്റഫ് എന്നയാൾ മൂന്നു കോടി രൂപ നിക്ഷേപിച്ചതായും പറയുന്നു. ഇയാൾ അക്കൗണ്ടിലൂടെയല്ലാതെ കള്ളപ്പണം നൽകിയെന്നുമാണ് പരാതിയിൽ പറയുന്നത്. ഇതോടെ ഇഡിക്കു കൈമാറിയ ലിസ്റ്റിലെ 20 പേരും തങ്ങൾ നിക്ഷേപിച്ച പണത്തിന്റെ ഉറവിടം വ്യക്തമാക്കേണ്ടിവരും.
വൈദേകം റിസോർട്ടിൽ കഴിഞ്ഞ ദിവസം ഇൻകം ടാകസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു.കോഴിക്കോട് റെയ്ഞ്ചിന്റെ കീഴിലുള്ള കണ്ണൂർ യൂണിറ്റിലെ ഉദ്യോഗസ്ഥരാണു പരിശോധന നടത്തിയത്.
രാവിലെ 11 ഓടെ ആരംഭിച്ച പരിശോധന രാത്രി ഏഴോടെയാണ് അവസാനിച്ചത്. ടിഡിഎസ് സംബന്ധമായ സ്വാഭാവിക പരിശോധനയാണു നടത്തിയതെന്നാണ് ഇതു സംബന്ധിച്ച് ഉദ്യോഗസ്ഥർ നൽകിയ വിശദീകരണം.
വൈദേകം റിസോർട്ട് വിവാദം: പണത്തിന്റെ ഉറവിടം കണ്ടെത്താൻ ഇഡി കണ്ണൂരിലേക്ക്
12:25 AM Mar 04, 2023 | Deepika.com