തിരുവല്ല: ഖരമാലിന്യ സംസ്കരണ കരാറുകാരനിൽനിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭാ സെക്രട്ടറിയും ഓഫീസ് അസിസ്റ്റന്റും വിജിലന്‍സിന്റെ പിടിയിൽ. തിരുവല്ല നഗരസഭ സെക്രട്ടറി അമ്പലപ്പുഴ സദാനന്ദപുരം അനുപമ വീട്ടില്‍ നാരായണന് സ്റ്റാലിന് (51), അറ്റന്‍ഡര്‍ മണ്ണടി പാലവിള കിഴക്കേതില്‍ ഹസീന ബീഗം (42) എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെ വൈകുന്നേരം നാലോടെ സെക്രട്ടറിയുടെ ഓഫീസിൽ വച്ചാണ് പത്തനംതിട്ട വിജിലന്‍സ് സംഘം ഇരുവരേയും പിടികൂടിയത്. നഗരസഭയിലെ ഖരമാലിന്യ സംസ്കരണത്തിനുളള കരാറുകാരനായ എം. ക്രിസ്റ്റഫറിൽനിന്ന് 25,000 രൂപയാണ് കൈക്കൂലിയായി വാങ്ങിയത്. രണ്ട് ഗസറ്റഡ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സെക്രട്ടറിക്ക് മുന്നിലെത്തിയ കരാറുകാരനായ ക്രിസ്റ്റഫര്‍ പണം കൈമാറി.
ആദ്യം മേശയിലിട്ട സെക്രട്ടറി ഉടന്‍തന്നെ ഹസീനയെ വിളിച്ച് പണം കൈമാറി. പണമടങ്ങിയ കവറുമായി ഹസീന കാബിന് പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കുമ്പോള്‍ വിജിലന്‍സ് സംഘം എത്തുകയായിരുന്നു. സെക്രട്ടറിയുടെ സ്വകാര്യ അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിനുവേണ്ടി നല്കിയ തുകയാണ് തന്റെ കൈയില്‍ തന്നതെന്നാണ് ഹസീന വിജിലന്‍സില്‍ നല്കിയ പ്രാഥമിക മൊഴി.
ഇരുവരെയും അറസ്റ്റ് ചെയ്തതിനുപിന്നാലെ ഇവരുടെ വീടുകളിലും വിജിലന്‍സ് സംഘം പരിശോധന നടത്തി. പത്തനംതിട്ട വിജിലന്‍സ് ഡിവൈഎസ്പി ഹരി വിദ്യാധരന്, സിഐമാരായ കെ. അനില്‍ കുമാര്‍, എസ്. അഷറഫ്, ജെ. രാജീവ്, എഎസ്ഐമാരായ ഹരിലാല്‍, ഷാജി ജോണ്‍, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ രേഷ്മ രാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
കരാറുകാരനിൽനിന്ന് കൈക്കൂലി; നഗരസഭ സെക്രട്ടറിയും ഓഫീസ് അസിസ്റ്റന്റും കുടുങ്ങി
12:25 AM Mar 04, 2023 | Deepika.com