കൊച്ചി: ശാരീരിക ബുദ്ധിമുട്ടുകള്‍ വല്ലാതെ അലട്ടുമ്പോഴും ആലുവ ചൂണ്ടി മേനാച്ചേരി വീട്ടില്‍ മോളി അഗസ്റ്റിന് പ്രാര്‍ഥനയോടെ കാത്തിരിക്കുകയാണ്. തന്റെ വൃക്ക മാറ്റിവയ്ക്കാനുള്ള പണം തന്നു സഹായിക്കാന്‍ സുമനസുകള്‍ എത്തുമെന്ന പ്രതീക്ഷയിൽ.
അടിയന്തരമായി വൃക്ക മാറ്റിവയ്ക്കണമെന്നാണ് അവരെ ചികിത്സിക്കുന്ന എറണാകുളം ലിസി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍, ശസ്ത്രക്രിയയ്ക്ക് 20 ലക്ഷം രൂപ ചെലവുവരും.
ഇത്രയും വലിയ തുക കണ്ടെത്താന്‍ കഴിയാതെ മോളിയുടെ ബന്ധുക്കള്‍ വിഷമിക്കുകയാണ്. ആകെയുള്ള അഞ്ചു സെന്റ് സ്ഥലവും കൊച്ചുവീടും പണയപ്പെടുത്തി കുറച്ചു പണം കരുതിവച്ചെങ്കിലും വൃക്ക മാറ്റിവയ്ക്കലിന് ഈ തുക തീരെ പോര. പണം എങ്ങനെ കണ്ടെത്താനാകുമെന്ന ചിന്തയിലാണ് ഈ കുടുംബം.
ചെറുപ്പത്തിലുണ്ടായ ഒരു വീഴ്ചയെത്തുടര്‍ന്ന് ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടായതോടെയാണ് മോളിയുടെ വൃക്കയ്ക്കു തകരാർ കണ്ടെത്തിയത്. 18 വര്‍ഷം മുമ്പ് സഹോദരന് ബേബി മോളിക്ക് വൃക്ക നല്കി. അതിനുശേഷം മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാതെ ഇവര്‍ ജീവിക്കുകയായിരുന്നു.എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി മോളിയുടെ വൃക്കയ്ക്കു വീണ്ടും പ്രശ്നങ്ങള്‍ തുടങ്ങി.
വൃക്കദാതാവായ സഹോദരന് മരിക്കുകയും ചെയ്തു. ഭര്‍ത്താവ് അഗസ്റ്റിന് വൃക്ക നല്കാന് തയാറായെങ്കിലും ഗ്രൂപ്പ് വ്യത്യാസത്തെത്തുടര്‍ന്ന് അതും വിജയിച്ചില്ല. തുടര്‍ന്നാണ് ദാതാവില്‍നിന്നു വൃക്ക സ്വീകരിച്ച് ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നത്.
പരസഹായമില്ലാതെ മോളിക്ക് നടക്കാനും കഴിയില്ല. ഏകമകൻ ജോമോന് ലോജിസ്റ്റിക് കമ്പനിയില്‍ ജോലി ചെയ്തിരുന്നെങ്കിലും മോളിയുടെ വിഷമതകള്‍ കൂടിയതിനാല്‍ അമ്മയെ പരിചരിക്കാനായി രണ്ടു മാസം മുമ്പ് ജോലി ഉപേക്ഷിച്ചു.
എറണാകുളത്ത് പ്ലംബറായ അഗസ്റ്റിന്റെ പ്ലംബിംഗ് ജോലിയില്‍നിന്നു കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണു കുടുംബം കഴിയുന്നത്.
മോളിയെ സാന്പത്തികമായി സഹായിക്കാൻ സന്മനസുള്ളവര്ക്ക് ആലുവ ഫെഡറല്‍ ബാങ്കിലെ 10010100488953 എന്ന അക്കൗണ്ട് നമ്പറിലേക്ക് പണം അയക്കാം. (ഐഎഫ്എസ് സി കോഡ്- എഫ്ഡിആര്‍എല്‍ 0001001) ഫോൺ: 8075154091
വൃക്ക മാറ്റിവയ്ക്കാൻ പണമില്ല, മോളി കാത്തിരിക്കുന്നു, സുമനസുകളുടെ കാരുണ്യത്തിന്
12:25 AM Mar 04, 2023 | Deepika.com