ടി.എ. കൃഷ്ണപ്രസാദ്
തൃശൂർ: ഇതരസംസ്ഥാന ഒറ്റനന്പർ മോഡൽ ലോട്ടറി ചൂതാട്ടം സംസ്ഥാനത്തു വീണ്ടും സജീവം. വർഷങ്ങൾക്കുമുന്പ് ചൂതാട്ട മാഫിയകളെന്നു ചാപ്പകുത്തി നാടുകടത്തിയ ഇതര സംസ്ഥാന ലോട്ടറികളുടെ തനിപ്പകർപ്പാവുകയാണു കേരള ഭാഗ്യക്കുറി സെയിംനന്പർ ലോട്ടറികൾ.
12 എണ്ണം മാത്രം സെയിം നന്പറുകൾ വില്ക്കാമെന്ന ഉത്തരവിന്റെ മറപിടിച്ചു വില്ക്കുന്നത് നൂറിലധികം സെയിം നന്പർ ടിക്കറ്റുകളാണ്. സംസ്ഥാനമാകെ വ്യാപിച്ച ലോട്ടറി മാഫിയകൾ സമൂഹ
മാധ്യമ കൂട്ടായ്മയിലൂടെയാണ് ഇത്രയധികം നന്പറുകൾ അനധികൃതമായി സംഘടിപ്പിക്കുന്നത്. ഇതിന്റെ ചതിക്കുഴിയിൽവീണ് സ്ഥിരം ഭാഗ്യാനേ്വഷികളായ പലരും, പണം നഷ്ടപ്പെട്ട് ആത്മഹത്യയുടെ വക്കിലാണ്. ലോട്ടറി ആത്മഹത്യകൾ കേരളത്തിൽ ഇനിയുമുണ്ടാകുമോയെന്ന പേടിയിലാണ് സാധാരണക്കാരായ ലോട്ടറി കച്ചവടക്കാരും അഭ്യുദയകാംക്ഷികളും. സംസ്ഥാനവ്യാപകമായി നഗരങ്ങളിലും ഉൾപ്രദേശങ്ങളിലും സെയിം നന്പർ ലോട്ടറികൾക്ക് ആവശ്യക്കാരേറെയാണ്.
തൃശൂർ നഗരത്തിന്റെ പലയിടത്തും 120 എണ്ണം സെയിം നന്പർ ലോട്ടറികൾ കിട്ടാനുണ്ടെന്നാണു വില്പനക്കാർ പറയുന്നത്. എന്നാൽ രഹസ്യമായി 240 എണ്ണം സെയിം നന്പറുകൾ കിട്ടുമത്രേ. വാട്ട്സ്ആപ്പ് കൂട്ടായ്മകളിലൂടെ മാഫിയകൾ ശേഖരിച്ചു വില്പന നടത്തുന്ന സെയിം ലോട്ടറികളുടെ പണം ഡിജിറ്റലായാണു വാങ്ങുന്നത്.
ടിക്കറ്റുകൾ ഒരുമിച്ചെടുക്കുന്പോൾ മാഫിയകൾ ഡിസ്കൗണ്ടുകളും വാഗ്ദാനം ചെയ്യുന്നു. 40 രൂപയുടെ മൂന്നു ടിക്കറ്റുകൾ ഒരുമിച്ചെടുത്താൽതന്നെ 100 രൂപമാത്രം ഇടാക്കി 20 രൂപ ഡിസ്കൗണ്ട് നല്കുകയാണ്. സാധാരണ വില്പനക്കാരന് ഒരു ടിക്കറ്റ് 33.45 രൂപയ്ക്കാണു കിട്ടുന്നത്. ഡിസ്കൗണ്ട് വിലയ്ക്കു വില്ക്കുന്പോൾ 35 പൈസ നഷ്ടംവരും.
ഉപജീവനത്തിനായി ലോട്ടറി കച്ചവടത്തിനിറങ്ങിയ പാവപ്പെട്ട ലോട്ടറി കച്ചവടക്കാരുടെ വയറ്റത്തടിക്കുന്ന വില്പനതന്ത്രമാണിത്. കൂടുതൽ ടിക്കറ്റുകൾ എടുക്കുന്ന മൊത്തക്കച്ചവടക്കാർക്ക് ഇതിലും കുറഞ്ഞവിലയ്ക്ക് ടിക്കറ്റുകൾ ലഭിക്കും. ഇവർക്ക് പല സ്ലാബുകളിലായി (എടുക്കുന്ന ലോട്ടറിയുടെ എണ്ണത്തിനനുസരിച്ചാണ് സ്ലാബുകളാക്കി തിരിക്കുന്നത്) 32.19, 32.24, 32.50 രൂപയ്ക്കാണു ലോട്ടറി ലഭിക്കുന്നത്. അവർക്ക് ഡിസ്കൗണ്ടിൽ വില്പന നടത്തുന്പോൾ നഷ്ടമുണ്ടാകില്ല. വിറ്റുപോകുന്ന ടിക്കറ്റുകൾക്ക് സമ്മാനമടിച്ചാൽ കിട്ടുന്ന കമ്മീഷനിലാണ് വന്പൻമാരുടെ കണ്ണ്.
വൻതോതിൽ വിൽക്കുന്നത് തടയണം
തൃശൂർ: സെയിംനന്പർ ലോട്ടറികൾ പല ജില്ലകളിൽനിന്നായി ശേഖരിച്ചു വൻതോതിൽ (12 എണ്ണത്തിൽ കൂടുതൽ) വില്പന നടത്തുന്നത് നിയമവിരുദ്ധമാണ്. ഇത്തരം അനധികൃത വില്പന ചെറുകിട വില്പനക്കാരെ ബാധിക്കുമെന്നതിനാൽ തടയണമെന്ന് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു.
ഇതരസംസ്ഥാന ഒറ്റനന്പർ മോഡൽ ലോട്ടറി വീണ്ടും സജീവം
01:03 AM Feb 09, 2023 | Deepika.com