സാബു ജോണ്
തിരുവനന്തപുരം: കല്ലുമാല സമരവും വൈക്കം സത്യഗ്രഹവും കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തിന്റെ ചരിത്രവുമെല്ലാം കൂട്ടിയിണക്കി ഉജ്വലമായൊരു പ്രസംഗമായിരുന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ ഇന്നലെ നടത്തിയത്.
ബജറ്റ് ചർച്ചയ്ക്കു മറുപടിയായി ഒന്നരമണിക്കൂറിലേറെ നീണ്ട പ്രസംഗത്തിനൊടുവിൽ അദ്ദേഹം നികുതി നിരക്കുകളിൽ ചില ഇളവുകൾ പ്രഖ്യാപിക്കുമെന്നു പ്രതീക്ഷിച്ചവർ നിരാശരായി. നിരക്കുകളിൽ ഇളവു നൽകിയാൽ പ്രതിപക്ഷം സമരം ചെയ്തു കുറപ്പിച്ചു എന്നു പറയുമെന്നൊരു ഭയവും ധനമന്ത്രിക്കുണ്ടായിരുന്നു.
മന്ത്രിയുടെ പ്രസംഗത്തിന്റെ പോക്കു കണ്ടപ്പോഴേ പ്രതിപക്ഷത്തിനു കാര്യം മനസിലായി. പ്രസംഗം അവസാനഭാഗത്തേക്ക് അടുത്തപ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എഴുന്നേറ്റു. വർധിപ്പിച്ച നികുതി കുറയ്ക്കാൻ തയാറാകാത്ത മന്ത്രിയുടെ നിലപാടിൽ പ്രതിഷേധിച്ച് തങ്ങൾ സഭ ബഹിഷ്കരിക്കുന്നു എന്നു പറഞ്ഞ് അവർ മുദ്രാവാക്യം മുഴക്കി പുറത്തേക്കിറങ്ങി. പുറത്തു സത്യഗ്രഹം അനുഷ്ഠിക്കുന്ന നാല് എംഎൽഎമാരോട് അനുഭാവം പ്രകടിപ്പിച്ചു കുറേ സമയം അവർക്കൊപ്പം ഇരുന്നു. അപ്പോഴേക്കും ധനമന്ത്രി പ്രസംഗം അവസാനിപ്പിച്ചു സഭ വിട്ടിരുന്നു.
ഇളവുകളൊന്നും പ്രഖ്യാപിക്കാതിരുന്ന ധനമന്ത്രിയുടെ നിലപാട് ഭരണപക്ഷത്തെയും നിരാശപ്പെടുത്തിയെന്നു തോന്നുന്നതായിരുന്നു അവരുടെ ഭാഗത്തെ നിശബ്ദത. വിലസ്ഥിരതാ ഫണ്ടിലുള്ള റബറിന്റെ താങ്ങുവില വർധിപ്പിക്കണമെന്നതുൾപ്പെടെ അധിക സാന്പത്തിക ബാധ്യത വരുത്താത്ത നിർദേശങ്ങൾ പോലും അംഗീകരിക്കപ്പെട്ടില്ല. ഇനി സന്പൂർണ ബജറ്റ് ചർച്ചയ്ക്കു ശേഷമുള്ള ധനമന്ത്രിയുടെ മറുപടിക്കായി ഭരണപക്ഷത്തിനും കാത്തിരിക്കാം.
കേന്ദ്രത്തിൽനിന്നുള്ള വിഹിതത്തിലെ കുറവുകൾ, കേരളം കൊടുക്കുന്ന ക്ഷേമപെൻഷനുകൾ, പാവപ്പെട്ടവർക്കുള്ള ഭവനപദ്ധതി, ചികിത്സാ സൗജന്യങ്ങൾ ഇവയൊക്കെ വിശദീകരിക്കുകയായിരുന്നു ധനമന്ത്രി. കേരളത്തിന്റെ സാന്പത്തിക പ്രതിസന്ധിയുടെ മുഴുവൻ ഉത്തരവാദിത്വവും കേന്ദ്ര സർക്കാരിനു മേൽ കെട്ടിവച്ചു. എന്നാൽ ജിഎസ്ടി നഷ്ടപരിഹാരം കിട്ടുമെന്നു കരുതി കഴിഞ്ഞ അഞ്ചു വർഷം ആലസ്യത്തിലിരുന്നതാണ് പ്രതിസന്ധിക്കു പ്രധാന കാരണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി.
ധനമന്ത്രിയുടെ കണക്കുകളെ എ.പി. അനിൽകുമാർ ചോദ്യം ചെയ്തപ്പോൾ, അതു ബിജെപിക്കാരുടെ വാദമാണെന്ന മറുവാദമാണ് ധനമന്ത്രി മുന്നോട്ടു വച്ചത്.
യുഡിഎഫും ബിജെപിയും കുറേ പത്രങ്ങളും ചേർന്നു പിണറായി സർക്കാരിനെ മാന്തിക്കൊണ്ട ിരിക്കുന്നു എന്നാണ് എ. പ്രഭാകരന്റെ കണ്ടെത്തൽ. മാധ്യമപരിലാളനയേറ്റല്ല തങ്ങൾ നിൽക്കുന്നതെന്ന ഭരണപക്ഷത്തെ ഒരംഗത്തിന്റെ പരാമർശത്തിനു മറുപടി പറഞ്ഞ ഉമ തോമസിന്റെ അഭിപ്രായപ്രകാരം ഒരു തലോടലിനുള്ള അർഹത പോലും അവർക്കില്ല.
സത്യഗ്രഹം ചെയ്യുന്ന നാലു പേരുടെ ജീവൻ അപകടത്തിലാണെന്നു ഡോ.എം.കെ. മുനീർ പറഞ്ഞപ്പോൾ പ്രതിപക്ഷത്തുള്ളവർ പോലും ചിരിച്ചു പോയി. സാമൂഹ്യക്ഷേമ പെൻഷൻ കൊടുക്കാനായി കൂടുതൽ കുടിക്കുന്നുവെന്നാണ് മദ്യപാനികൾ ഇപ്പോൾ പറയുന്നതെന്ന് മുനീർ പറയുന്നു.
ബജറ്റിന്റെ ഓരോ പേജിലും ആർത്തനാദമാണു കേൾക്കുന്നത്. കേന്ദ്രം അവഗണിക്കുന്നേ എന്ന് ആവർത്തിച്ചു പറയുന്ന മന്ത്രി, ബജറ്റിൽ പലയിടത്തും കേന്ദ്ര വിഹിതം പ്രതീക്ഷിക്കുന്നു എന്നെഴുതി വച്ചിരിക്കുന്നു. അവഗണിക്കുന്നവരിൽ നിന്നു പ്രതീക്ഷിക്കുന്നവരെ സ്വപ്നാടകർ എന്നല്ലാതെ എന്തു പറയാൻ എന്നാണ് മുനീറിന്റെ ചോദ്യം.
ഇതിനിടെ മന്ത്രി എം.ബി. രാജേഷും പ്രതിപക്ഷ നേതാവും തമ്മിലുള്ള തർക്കം പിടി വിട്ടു പോകുന്നതും കണ്ടു. കേന്ദ്ര ബജറ്റിന്റെ ദിവസം തൊഴിലുറപ്പു വിഹിതം വെട്ടിക്കുറച്ചതുൾപ്പെടെയുള്ള കാര്യങ്ങളേക്കുറിച്ചു പ്രതിപക്ഷ നേതാവ് പ്രതികരിച്ചില്ലെന്നു രാജേഷ് പറഞ്ഞതിനോടു സതീശൻ പിന്നീട് പ്രതികരിച്ചു.
അന്നേ ദിവസം കാശ്മീരിലായിരുന്ന താൻ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു എന്നു പറഞ്ഞ സതീശൻ പത്രവാർത്ത തെളിവായി കാട്ടുകയും ചെയ്തു. സ്പീക്കറുടെ ഡയസിൽ നിന്നു താഴേക്കു വന്ന രാജേഷ് വീണ്ടും താഴേക്കു പോകരുതെന്ന സതീശന്റെ പരാമർശത്തോടു ഭരണപക്ഷത്തു പ്രതിഷേധമുയർത്തി. കുറേ സമയത്തിനു ശേഷം സതീശൻ ഖേദപ്രകടനം നടത്തുകയും പരാമർശം പിൻവലിക്കുന്നതായി അറിയിക്കുകയും ചെയ്തു.
ഇന്നലെ പ്രതിഷേധിച്ചു പുറത്തേക്കു നീങ്ങിയ പ്രതിപക്ഷം ഇന്നു സഭയ്ക്കുള്ളിൽ പ്രവേശിക്കുന്നതും പ്രതിഷേധം കടുപ്പിച്ചു കൊണ്ട ായിരിക്കും. ഇന്നു കൂടി കഴിഞ്ഞാൽ ഇനി ഈ മാസം 27 നു മാത്രമേ സഭ സമ്മേളിക്കുകയുള്ളു.
പ്രതിപക്ഷത്തെ തോൽപിക്കാൻ നികുതി കുറയ്ക്കാതെ ധനമന്ത്രി
12:17 AM Feb 09, 2023 | Deepika.com