തിരുവനന്തപുരം: നികുതി പിരിവിലുണ്ടായ ദയനീയ പരാജയമാണ് സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ബജറ്റ് ചർച്ചയിൽ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജിഎസ്ടിയിൽ കേരളം ഒന്നാമതാകേണ്ടതായിരുന്നു. 30 ശതമാനത്തിൽ അധികം നികുതി വർധന സംസ്ഥാനത്തിന് ഉണ്ടാകുമെന്നാണ് അന്നത്തെ ധനമന്ത്രി തോമസ് ഐസക് പറഞ്ഞത്. എന്നാൽ നികുതി വളർച്ച നെഗറ്റീവ് 4.9 വരെ കൂപ്പുകുത്തി. ജിഎസ്ടിക്ക് അനുയോജ്യമായി നികുതി ഭരണം ഉണ്ടാക്കണമെന്നു നിരവധി തവണ പ്രതിപക്ഷം ആവശ്യപ്പെട്ടതാണ്. എന്നാൽ ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കുമല്ലോ എന്നാണ് അന്നു പറഞ്ഞിരുന്നത്.
ഐജിഎസ്ടിയിൽ നിന്നും അർഹമായ തുക നേടിയെടുക്കാൻ സർക്കാർ പൂർണമായും പരാജയപ്പെട്ടു. അന്യസംസ്ഥാനങ്ങളിൽ നിന്നു സാധനങ്ങൾ കൊണ്ടു വന്നു വിൽക്കുന്നതിലൂടെയും നികുതി വെട്ടിപ്പു നടക്കുന്നുണ്ട്. സ്വർണത്തിൽനിന്നു നികുതി പിരിച്ചെടുക്കുന്നതിലും സർക്കാർ പരാജയപ്പെട്ടു.
കിഫ്ബിയുടെ പ്രസക്തി നഷ്ടമായിരിക്കുകയാണ്. വിരമിച്ചവരെ സംരക്ഷിക്കാനുള്ള വെള്ളാനയായി കിഫ്ബിയെ ഇനിയും പോറ്റുന്നത് എന്തിനാണെന്നു സതീശൻ ചോദിച്ചു.
സാന്പത്തിക പ്രതിസന്ധി നികുതി പിരിവിലെ പരാജയംമൂലം: വി.ഡി. സതീശൻ
12:17 AM Feb 09, 2023 | Deepika.com