നെടുങ്കണ്ടം: കല്ലാര്‍ ജംഗ്ഷനില്‍ സ്ലാബില്ലാത്ത ഓടയില്‍ വീണു അഞ്ചാം ക്ലാസ് വിദ്യാര്‍ഥിക്കു ഗുരുതര പരിക്ക്. കല്ലാര്‍ പുതുവാകുന്നേല്‍ സുനില്‍കുമാര്‍-ശ്രീകുമാരി ദമ്പതികളുടെ മകൻ നെടുങ്കണ്ടം പഞ്ചായത്ത് യുപി സ്കൂള്‍ വിദ്യാര്‍ഥി ശ്രീജിത്തിനാണു പരിക്കേറ്റത്. ഇന്നലെ രാവിലെയായിരുന്നു അപകടം.
ശ്രീജിത്തും സഹോദരന് അജിത്തും രാവിലെ എട്ടരയോടെ സ്കൂളിലേക്കുള്ള ബസ് കയറാനായി പോകുന്നതിനിടെ വെയിറ്റിംഗ് ഷെഡിനു മുമ്പില്‍ മൂടിയില്ലാതെ കിടന്ന ഓടയിലേക്ക് ശ്രീജിത്ത് വീഴുകയായിരുന്നു. നെഞ്ചിടിച്ചുള്ള വീഴ്ചയെത്തുടര്‍ന്ന് ശ്വാസം നിലച്ചുപോയ കുട്ടിയെ ബസ് ജീവനക്കാരന് എത്തിയാണ് ഓടയില്‍നിന്നു എടുത്തത്.
തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ കൈക്കു പൊട്ടലും ശരീരത്തില്‍ ക്ഷതവും ഏറ്റതായി കണ്ടെത്തി. കൈയില്‍ പ്ലാസ്റ്റര്‍ ഇട്ടശേഷം ശ്രീജിത്തിനെ വീട്ടിലെത്തിച്ചു.
കുമളി-മൂന്നാര്‍ സംസ്ഥാനപാതയില്‍ കല്ലാറില്‍ പാലം പണിയോടനുബന്ധിച്ചു റോഡിന്റെ ഒരു വശത്ത് കോണ്‍ക്രീറ്റ് ഓട നിര്‍മിച്ചിരുന്നു. ഈ ഓടയുടെ തുടക്കത്തിലെ ഏതാനും ഭാഗം കോണ്‍ക്രീറ്റ് സ്ലാബിട്ടു മൂടിയിട്ടില്ല. വെയിറ്റിംഗ് ഷെഡിനു തൊട്ടുമുന്വശത്തായുള്ള ഈ ഭാഗത്താണു കുട്ടി അപകടത്തില്‍പ്പെട്ടത്. ഓട നിര്മിച്ചപ്പോള്മുതല് ഈ ഭാഗം മൂടണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ല.
സ്ലാബില്ലാത്ത ഓടയില്‍ വീണ് അഞ്ചാം ക്ലാസുകാരനു ഗുരുതര പരിക്ക്
12:17 AM Feb 09, 2023 | Deepika.com