കാഞ്ഞങ്ങാട്: ആശുപത്രി അധികൃതരുടെ നിരുത്തരവാദപരമായ സമീപനത്തെത്തുടര്ന്ന് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയുടെ മൃതദേഹവുമായി ബന്ധുക്കള്‍ വട്ടം കറങ്ങി. അജാനൂര്‍ മൂലക്കണ്ടത്തെ ഉമ്മറിന്റെയും ജമീലയുടെയും മകള്‍ ഷാസിയ (22) യുടെ മൃതദേഹവുമായാണു ബന്ധുക്കൾ അലയേണ്ടി വന്നത്.
മൃതദേഹത്തോട് അനാദരവു കാട്ടിയതായി ആക്ഷേപവുമുയര്‍ന്നു. ഇതു സംബന്ധിച്ച് ജില്ലാ ആശുപത്രി അധികൃതര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ബന്ധുക്കളും പൊതുപ്രവര്‍ത്തകരും പരാതി നല്കി. ഷാസിയ ഉറക്കമുണരാതിരുന്നതിനാല് പരിശോധനയ്ക്കു സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്ന പോലീസ് നിര്‍ദേശത്തെത്തുടര്‍ന്ന് വൈകുന്നേരം നാലിനകം ഇന്‍ക്വസ്റ്റ് നടത്തിയിട്ടും ജില്ലാ ആശുപത്രിയില്‍ ചുമതലയുണ്ടായിരുന്ന ഡോക്ടര്‍ ഡ്യൂട്ടി ടൈം കഴിഞ്ഞെന്ന കാരണം പറഞ്ഞ് ഉത്തരവാദിത്വമൊഴിഞ്ഞതായി ബന്ധുക്കള്‍ പറഞ്ഞു.
ബന്ധുക്കള്‍ നിര്‍ബന്ധിച്ചപ്പോള്‍ നഴ്സില്ലെന്നു പറഞ്ഞ് ഒഴിയാന്‍ ശ്രമിച്ചു. നഴ്സും തയാറായി വന്നപ്പോള്‍ താന്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യില്ലെന്നും ഇന്നുതന്നെ പോസ്റ്റ്മോര്‍ട്ടം ചെയ്യണമെങ്കില്‍ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ കൊണ്ടുപോകണമെന്നും പറഞ്ഞു. ഇതനുസരിച്ച് ജനറല്‍ ആശുപത്രിയില്‍ മൃതദേഹമെത്തിച്ചപ്പോഴേക്കും ജില്ലാ ആശുപത്രിയില്‍നിന്നു കൊടുത്ത രേഖയില്‍ ബന്ധപ്പെട്ടവരുടെ ഒപ്പും സീലുമില്ലെന്ന കാരണത്താല്‍ വീണ്ടും അനിശ്ചിതത്വമായി.
തുടര്‍ന്ന് പോലീസുകാര്‍ ഇടപെട്ട് ജില്ലാ ആശുപത്രിയില്‍ നേരിട്ടെത്തി സൂപ്രണ്ടിനെക്കൊണ്ട് ജനറല്‍ ആശുപത്രി അധികാരികളെ വിളിപ്പിച്ച ശേഷം രാത്രി എട്ടിനാണു പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്.
ഇക്കാര്യത്തില്‍ ദുര്‍വാശി കാണിച്ച ഡോക്ടര്‍ക്കും രേഖയില്‍ ഒപ്പും സീലും വയ്ക്കാതെ പിന്നെയും മണിക്കൂറുകള്‍ താമസിപ്പിച്ച ഡോക്ടര്‍ക്കുമെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പിതാവ് ഉമ്മര്‍, കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് എന്നിവര്‍ ആരോഗ്യമന്ത്രിക്കു നല്കിയ പരാതിയിൽ ആവശ്യപ്പെട്ടു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയുടെ മൃതദേഹവുമായി വട്ടംകറങ്ങി ബന്ധുക്കള്‍
12:00 AM Feb 09, 2023 | Deepika.com