തിരുവനന്തപുരം: ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസ് ഉൾപ്പെടെയുള്ളവ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എംഎൽഎമാർ നിയമസഭാ കവാടത്തിനു മുന്നിൽ ആരംഭിച്ച സത്യഗ്രഹം തുടരുന്നു.
എംഎൽഎമാരായ ഷാഫി പറമ്പിൽ, ഡോ. മാത്യു കുഴൽനാടൻ, നജീബ് കാന്തപുരം, സി.ആർ. മഹേഷ് എന്നിവരാണ് തിങ്കളാഴ്ച്ച മുതൽ നിയമസഭാ കവാടത്തിനു മുന്നിൽ സത്യഗ്രഹം നടത്തുന്നത്. ഇന്നലെ സത്യഗ്രഹമിരിക്കുന്ന എംഎൽഎമാർ വേറിട്ട ജനഹിത സർവേ എന്ന സമരമാണ് നടത്തിയത്.
ബജറ്റിലെ നികുതി വർധനവിനെതിരേ സമൂഹമാധ്യമങ്ങൾ വഴി ജനങ്ങളുടെ അഭിപ്രായം തേടുന്നതിനുവേണ്ടിയാണ് ഇത്തരത്തിലുള്ള വേറിട്ട സമര പരിപാടി ആസൂത്രണം ചെയ്തത്.
ബജറ്റിലെ ജനദ്രോഹകരമായ പത്ത് നിർദേശങ്ങൾ പ്രസിദ്ധീകരിക്കുകയും ഇതിൽ ജനങ്ങളെ ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിക്കുന്ന പ്രശ്നങ്ങൾ ഏതൊക്കെയാണെന്ന അഭിപ്രായം ജനങ്ങളിൽനിന്നും ഈ സർവേയിലൂടെ തേടാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്.
എംഎൽഎമാർ സർവേ സംബന്ധിച്ച പ്രഖ്യാപനം ഫേസ് ബുക്ക് ലൈവിലൂടെ നടത്തിയത്. ഇത്തരത്തിൽ ലഭിക്കുന്ന ജനങ്ങളുടെ അഭിപ്രായങ്ങൾ ക്രോഡീകരിച്ച് ധനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽ കൊണ്ടു വരുന്നതിനാണ് ജനഹിത സർവേ നടത്തുന്നത്.
പ്രതിപക്ഷ എംഎൽഎമാരുടെ സത്യഗ്രഹം തുടരുന്നു
12:29 AM Feb 08, 2023 | Deepika.com