കൊച്ചി: കളമശേരി മെഡിക്കല്‍ കോളജിലെ വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് കേസുമായി ബന്ധപ്പെട്ട് ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലുള്ള കുഞ്ഞ് ഉപേക്ഷിക്കപ്പെട്ടതാണെന്നു പ്രഖ്യാപിക്കുന്ന നടപടികള്‍ ഇന്നാരംഭിക്കും.
48 മണിക്കൂര്‍ പിന്നിട്ടിട്ടും കുഞ്ഞിന്റെ അവകാശം പറഞ്ഞ് ആരും എത്തിയിട്ടില്ലാത്തതിനാലാണ് ശിശുക്ഷേമ സമിതി തുടര്‍നടപടികളിലേക്കു കടക്കാനൊരുങ്ങുന്നത്. ഇതുസംബന്ധിച്ച കത്ത് ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ക്ക് ഇന്നു രാവിലെ കൈമാറുമെന്ന് ശിശുക്ഷേമ സമിതി ചെയര്മാന് കെ.കെ. ഷാജു പറഞ്ഞു.
നിയമപരമായി ദത്തെടുക്കല്‍ നടപടികളിലേക്ക് കടക്കുന്നതിനുള്ള ആദ്യ പടിയാണിത്. ശിശുക്ഷേമസമിതിയിയുടെ ഔദ്യോഗിക രേഖയില്‍ "അബാൻഡന്റ്’ എന്നു രേഖപ്പെടുത്തിയാല്‍ കുട്ടിയെ ദത്ത് നല്കാന് നിയമപരമായി അനുമതി ലഭിക്കും.
ഇതിനു ശേഷം ദത്തെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് വരുന്ന ദമ്പതികള്‍ക്കു നിയമപ്രകാരമുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചു കുഞ്ഞിനെ കൈമാറും. രണ്ടു മാസത്തിനിടെ കുഞ്ഞിനെ ആവശ്യപ്പെട്ട് യഥാര്‍ഥ മാതാപിതാക്കള്‍ എത്തിയാല്‍ ദത്ത് നടപടികള്‍ അസാധുവായി മാറുകയും ചെയ്യും.
കുഞ്ഞിനെ ദത്തെടുത്ത അനൂപ് എന്നയാളുടെ സഹോദരിയും ഭാര്യയുടെ സഹോദരനും ചേര്‍ന്നാണ് തിങ്കളാഴ്ച കുഞ്ഞിനെ ഹാജരാക്കിയത്. ജനന സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങള്‍ വ്യാജമാണെന്നു കണ്ടെത്തിയ ശിശുക്ഷേമ സമിതി കുഞ്ഞിന്റെ പരിപാലനം ഏറ്റെടുത്ത് ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.
കുഞ്ഞിന്റെ യഥാര്‍ഥ ജനന സര്‍ട്ടിഫിക്കറ്റില്‍ തീയതിയും രക്ഷിതാക്കളുടെ വിലാസവും തെറ്റാണെന്നു കണ്ടെത്തിയതില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. യഥാര്‍ഥ മാതാപിതാക്കളെ കണ്ടെത്താനായുള്ള അന്വേഷണവും നടക്കുന്നുണ്ട്. ഒപ്പം കേസിലെ മുഖ്യപ്രതിയായ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് എ. അനില്‍കുമാറിനു വേണ്ടിയും അന്വേഷണം തുടരുകയാണ്.
വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് വിവാദം: അവകാശിയില്ല, ഉപേക്ഷിക്കപ്പെട്ട കുഞ്ഞായി പ്രഖ്യാപിക്കും
12:29 AM Feb 08, 2023 | Deepika.com