തൃശൂർ: കലാമണ്ഡലം ചാൻസലർ പദവി തനിക്ക് ആവേശകരമായ വെല്ലുവിളിയാണെന്ന് ഡോ. മല്ലിക സാരാഭായ് പറഞ്ഞു. പ്രസ്ക്ലബിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി കലാമണ്ഡലത്തിൽ ഒരുപാട് പ്രശ്നങ്ങൾ കേൾക്കുന്നു. കലാമണ്ഡലം പോലെയുള്ള ഒരു അസാധാരണ സ്ഥാപനം കലാരംഗത്ത് വളരെ ഉയർന്ന സ്ഥാനമാണ് അർഹിക്കുന്നത്. കലാമണ്ഡലം ഒരു അസ്തിത്വമെന്ന നിലയിൽ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. അതു ഞങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമായിരുന്നു. അമ്മയുടെ കൃതികൾ പലതും കഥകളിയെ അടിസ്ഥാനമാക്കിയുള്ളതാണ്.
സ്ഥാപനത്തിനു വേണ്ടി സർക്കാരിതര ഫണ്ട് സ്വരൂപിക്കുക എന്നതാണ് കലാമണ്ഡലത്തിലെ എന്റെ പ്രധാന ദൗത്യങ്ങളിലൊന്ന്. ഓരോ മലയാളിയും അഭിമാനിക്കുന്ന സ്ഥാപനമാണ് കലാമണ്ഡലം. സാന്പത്തിക സ്വയം സുസ്ഥിരത വളരെ പ്രധാനമാണ്. എന്റെ രാഷ്ട്രീയ നിലപാട് കലാമണ്ഡലത്തിന്റെ വികസന പ്രവർത്തനങ്ങളെയോ ഫണ്ടിനെയോ ബാധിക്കരുത്. എന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളേക്കാൾ മഹത്തായ ഒരു സ്ഥാപനമാണു കലാമണ്ഡലം.
കേരളത്തിലെ സ്ത്രീകൾ സ്ഥാപന തലത്തിലും ഗാർഹിക തലത്തിലും അനുഭവിക്കുന്ന പല കാര്യങ്ങളിലും മൗനം വെടിയണം. കേരള കലാമണ്ഡലത്തിലെയും കേരളത്തിലെയും സ്ത്രീകളെ അവരുടെ ഭയം അകറ്റാൻ പഠിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. വിവേചനങ്ങൾക്കെതിരേ സ്ത്രീകളുടെ ശബ്ദമുയർത്താനാണ് ഈ അവസരം ഉപയോഗിക്കുന്നത്.
ആർത്തവമുള്ള സ്ത്രീകളെ ക്ഷേത്രങ്ങളിൽനിന്നു മാറ്റി നിർത്തുകയും അടുക്കളയിൽ പ്രവേശിപ്പിക്കാതിരിക്കുകയും ചെയ്യുന്നത് തികച്ചും പുരുഷ നിർമിതിയാണ്. കലയിൽ സ്ത്രീകളോടുള്ള വിവേചനത്തിലെ നഗ്നമായ അനീതി പുരുഷന്മാരെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്ന് മല്ലിക സാരാഭായ് പറഞ്ഞു.
ബിജെപി സർക്കാരിന്റെ എല്ലാ തലങ്ങളിലും എനിക്ക് സ്വീകാര്യതയില്ല. ഗുജറാത്തിലെ സാംസ്കാരിക മന്ത്രി എന്റെ കോളുകളോടു പോലും പ്രതികരിച്ചില്ല. ബിജെപി ഇതര സർക്കാരുകളിൽനിന്നു മാത്രമാണ് എനിക്ക് പിന്തുണ ലഭിക്കുന്നത്. ഞാൻ മോദി വിമർശകയാണെന്നു കരുതി ഗുജറാത്തിലെ സാംസ്കാരിക മന്ത്രി ക്ഷേത്രത്തിൽ പരിപാടികൾ നടത്തുന്നതു വിലക്കിയെന്നും മല്ലിക പറഞ്ഞു.
ഞാനും പങ്കെടുക്കുമായിരുന്നു: ഡിജെ പാർട്ടി വിവാദം തള്ളി ചാൻസലർ
കലാമണ്ഡലത്തിൽ നടത്തിയ ഡിജെ ഡാൻസിൽ ഒരു തെറ്റുമില്ലെന്ന് ചാൻസലർ മല്ലിക സാരാഭായ്. ഞാൻ വരുന്നതിനു രണ്ടുദിവസം മുന്പാണ് അതു നടന്നത്. അല്ലെങ്കിൽ എനിക്കും പങ്കെടുക്കാമായിരുന്നു- മല്ലിക സാരാഭായ് പറഞ്ഞു.
നൃത്തം മനസിന് ഉത്തമമായ ഒൗഷധമാണ്, വിഷാദത്തിനു പോലും പരിഹാരം കിട്ടും. കലാമണ്ഡലത്തെ സംബന്ധിച്ച് ഇതിലും വലിയ പ്രശ്നങ്ങളുണ്ടെന്നും അവർ പറഞ്ഞു. ഡിജെ ഡാൻസിനെ മീറ്റ് ദ പ്രസിൽ പങ്കെടുത്ത വൈസ് ചാൻസലർ ഡോ. എം.വി. നാരായണനും രജിസ്ട്രാർ രാജേഷും അനുകൂലിച്ചു.
ചാൻസലർ പദവി ആവേശകരമായ വെല്ലുവിളി: മല്ലിക സാരാഭായ്
11:42 PM Feb 07, 2023 | Deepika.com