മരട് (കൊച്ചി): കൊച്ചിയില്‍ വിൽക്കുന്നതിനായി ആന്ധ്രാപ്രദേശില്‍നിന്നു രണ്ടു കണ്ടെയ്നറിലായി എത്തിച്ച അഴുകിയ മത്സ്യം മരട് നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു നശിപ്പിച്ചു.
ആദ്യത്തെ കണ്ടെയ്നറിലെ മത്സ്യങ്ങള്‍ പുഴുവരിച്ച നിലയിലും രണ്ടാമത്തേതിലേതു ചീഞ്ഞളിഞ്ഞ നിലയിലുമായിരുന്നു. രണ്ടു വണ്ടികളിലുമായി നാലായിരം കിലോ തൂക്കം വരുന്ന അഴുകിയ മത്സ്യമാണു കണ്ടെത്തിയത്. ഇതു സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ കുഴിയെടുത്ത് മൂടി. വാഹനം നഗരസഭ സീല്‍ ചെയ്തു.
മരടിലെ വികാസ് നഗറില്‍ വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്നര്‍ ലോറിയില്‍ നിന്നാണു മത്സ്യം പിടികൂടിയത്. വണ്ടിയില്‍നിന്നു മലിനജലവും പുഴുവും പുറത്തേക്ക് ഒഴുകുന്നതായി കണ്ട നാട്ടുകാരാണ് നഗരസഭാ അധികൃതരെ വിവരം അറിയിച്ചത്. തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തി പരിശോധിക്കുകയായിരുന്നു. മീന്‍ സൂക്ഷിച്ചിരുന്ന രണ്ടു വാഹനത്തിലും ഡ്രൈവര്‍മാരോ മറ്റു ജീവനക്കാരോ ഉണ്ടായിരുന്നില്ല.
കണ്ടെയ്നർ താഴിട്ടുപൂട്ടിയ നിലയിലായിരുന്നു. താഴ് തല്ലിത്തുറന്നാണ് പരിശോധന നടത്തിയത്. വാതില്‍ തുറന്നപ്പോഴേക്കും അസഹ്യമായ ദുര്‍ഗന്ധം പ്രദേശമാകെ വ്യാപിച്ചു. രോഹു എന്ന മത്സ്യമാണു കൂടുതലായി ഉണ്ടായിരുന്നത്. മത്സ്യത്തിനു രണ്ടാഴ്ചയിലേറെ പഴക്കമുണ്ടെന്ന് ഫുഡ്സേഫ്റ്റി ഓഫീസര്‍ ഷംസിയ പറഞ്ഞു.
വാഹനഉടമയെ കണ്ടെത്തി നടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭാ ചെയര്മാന് ആന്റണി ആശാൻപറമ്പില്‍ പറഞ്ഞു. തുടര്‍നടപടികള്‍ സ്വീകരിച്ചു വരുന്നതായി പോലീസും അറിയിച്ചു.
കഴിഞ്ഞ ആഴ്ച കളമശേരിയില്‍ നിന്ന് 500 കിലോയോളം സുനാമി ഇറച്ചി പിടികൂടിയിരുന്നു. ഇറച്ചി എത്തിച്ച മണ്ണാര്‍ക്കാട് സ്വദേശി നിസാബിനെ പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. ഇതിലും അന്വേഷണം നടന്നുവരികയാണ്.
കൊച്ചിയിൽ രണ്ടു കണ്ടെയ്നർ അഴുകിയ മത്സ്യം പിടികൂടി
01:03 AM Feb 07, 2023 | Deepika.com