ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ മൂന്ന് ടണ്ണിലേറെ അഴകിയ മത്സ്യം പിടിച്ചു. മത്സ്യ മാർക്കറ്റിന് പുറത്ത് കണ്ടയ്നർ ലോറിയിൽ സൂക്ഷിച്ചിരുന്ന മത്സ്യമാണ് പിടിച്ചത്. വിവരമറിയിച്ചിട്ടും ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ സ്ഥലത്തെത്താൻ മണിക്കൂറുകൾ വൈകിയത് വൻ പ്രതിഷേധത്തിനിടയാക്കി.
ജില്ലയിലെ പ്രധാന മത്സ്യ മൊത്തവ്യാപാര മാർക്കറ്റായ ഏറ്റുമാനൂരിൽ നിന്നും ജില്ലയിലെ വിവിധ പ്രാദേശിക മാർക്കറ്റുകളിലേക്കു വിതരണം ചെയ്യേണ്ട മത്സ്യമാണിത്. ഏറ്റുമാനൂരിലെ മത്സ്യ മൊത്തവ്യാപാരിയായ സംക്രാന്തി സ്വദേശിക്കുവേണ്ടിയാണ് മത്സ്യമെത്തിച്ചത്.
വ്യാഴാഴ്ച വിശാഖപട്ടണത്തുനിന്നു മത്സ്യവുമായി പുറപ്പെട്ട വാഹനം ശനിയാഴ്ച രാത്രി 10നാണ് മത്സ്യ മാർക്കറ്റിനു വെളിയിൽ ചിറക്കുളത്തിനു സമീപം പാർക്ക് ചെയ്തത്. ഇന്നലെ വൈകുന്നേരം അസഹ്യമായ ദുർഗന്ധം വമിച്ചതോടെ വ്യാപാരികളും ഓട്ടോറിക്ഷ ഡ്രൈവർമാരും നഗരസഭയിൽ പരാതിപ്പെട്ടു. ഇതിനിടെ പിക്കപ്പ് വാനിൽ തലയോലപ്പറമ്പിലേക്ക് 20 പെട്ടി മത്സ്യം കടത്തിക്ക ൊണ്ടുപോയി.
അഞ്ചോടെ ജനപ്രതിനിധികളും നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ എൻ.കെ. അജിത് കുമാർ, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ. വിചിത്ര എന്നിവരും സ്ഥലത്തെത്തി. അവർ അറിയിച്ചതിനെ തുടർന്ന് ഏറ്റുമാനൂർ പോലീസും എത്തി.
മുനിസിപ്പൽ ചെയർപേഴ്സൺ ലൗലി ജോർജ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന ഷാജി എന്നിവർ കർശന നിലപാടെടുത്തതോടെ രാത്രി ഒമ്പതോടെ ഫുഡ് സേഫ്റ്റി ഓഫീസർ എത്തി. തുടർന്നാണ് മത്സ്യം നശിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചത്.
ഏറ്റുമാനൂരിൽ മൂന്നു ടൺ അഴുകിയ മത്സ്യം പിടികൂടി
01:03 AM Feb 07, 2023 | Deepika.com