തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ പ്രതിഷേധിച്ച് യൂത്ത് കോണ്ഗ്രസ് നടത്തിയ നിയമസഭാ മാർച്ചിൽ സംഘർഷം. ഇന്നലെ ഉച്ചയ്ക്കു പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്നാരംഭിച്ച മാർച്ച് നിയമസഭയ്ക്ക് മുന്നിൽ പോലീസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞു.
മുദ്രാവാക്യങ്ങളുമായി പ്രതിഷേധിച്ച പ്രവർത്തകർ ബാരിക്കേഡിനു മുന്നിൽ ഇരുചക്രവാഹനം കത്തിച്ചു. ഫയർഫോഴ്സ് എത്തി തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. യൂത്ത് കോണ്ഗ്രസ് പ്രവർത്തകർക്കു നേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. നിരവധി പ്രവർത്തകർക്കു നിലത്തു വീണു പരിക്കേറ്റു.
യൂത്ത് കോണ്ഗ്രസ് മാർച്ച് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. ജനവിരുദ്ധ ബജറ്റിനെതിരേ സമരം ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭയിൽ പ്രസംഗിക്കുന്നതിനു പോലും നികുതി ഏർപ്പെടുത്തുമോ എന്നു ഭയമാണ്.
മുഖ്യമന്ത്രിക്ക് സ്വതന്ത്രമായി സഞ്ചരിക്കുവാൻ യൂത്ത് കോണ്ഗ്രസ് പ്രവർത്തകരുടെ അനുവാദം വേണ്ടിവരുമെന്നും സതീശൻ പറഞ്ഞു. എംഎൽഎമാരായ പി.സി. വിഷ്ണുനാഥ്, ടി. സിദ്ദിഖ് , എം. വിൻസെന്റ് യൂത്ത് കോണ്ഗ്രസ് ദേശീയ സെക്രട്ടറി പുഷ്പലത, യൂത്ത് കോണ്ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരിനാഥൻ എന്നിവർ പ്രസംഗിച്ചു.
പ്രതിപക്ഷ നേതാവ് മടങ്ങിയതിനു ശേഷം കത്തിച്ച ഇരുചക്രവാഹനം യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ ബാരിക്കേഡിനു മുകളിലേക്ക് എറിഞ്ഞു. ഇതു സംഘർഷാവസ്ഥ കൂട്ടി. പോലീസ് പ്രവർത്തകർക്കു നേരേ ജലപീരങ്കി വീണ്ടും പ്രയോഗിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിലിന്റെ കണ്ണിനു ജലപീരങ്കി പ്രയോഗത്തിൽ പരിക്കേറ്റു.
ബജറ്റിൽ പ്രതിഷേധം:യൂത്ത് കോണ്ഗ്രസ് മാർച്ചിൽ സംഘർഷം
01:03 AM Feb 07, 2023 | Deepika.com