തിരുവനന്തപുരം: ഭിന്നശേഷി സംവരണം സംബന്ധിച്ചുള്ള കോടതി ഉത്തരവ് നടപ്പാക്കുന്നതിന് നിലവിലെ ഒഴിവുകൾ അഡ്ജസ്റ്റ് ചെയ്ത ശേഷം, എയ്ഡഡ് സ്കൂൾ അധ്യാപകരുടെ മറ്റു നിയമനങ്ങൾക്ക് അംഗീകാരം നൽകുമെന്ന് മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു.
1996 മുതൽ 2017 വരെ മൂന്നു ശതമാനം, 2017 മുതൽ നാലു ശതമാനം എന്നിങ്ങനെ നിയമനങ്ങൾ ഭിന്നശേഷിക്കാർക്കായി മാറ്റിവച്ച് റോസ്റ്റർ തയാറാക്കും. ഇതിനായുള്ള ഉദ്യോഗാർഥികളെ വിട്ടുനൽകാൻ എംപ്ലോയ്മെന്റ് ഓഫീസർക്ക് കത്ത് നൽകും. തുടർന്ന് അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം ലഭിച്ചശേഷം നടപടികൾ വേഗത്തിലാക്കുമെന്നും ടി.വി. ഇബ്രാഹിമിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
എയ്ഡഡ് മേഖലയിൽ ഭിന്നശേഷി സംവരണം പാലിക്കുന്നതു സംബന്ധിച്ച് 2022 ഓഗസ്റ്റ് 10 ന് പുറപ്പെടുവിച്ച ഹൈക്കോടതി വിധിക്കെതിരേ നിരവധിപേർ റിട്ട് അപ്പീലുകൾ ഫയൽ ചെയ്തിരുന്നു. ഇതിൽ 2022 ഡിസംബർ 13 ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.
ഇതനുസരിച്ച് നിലവിലുള്ള ഒഴിവുകൾ അഡ്ജസ്റ്റ് ചെയ്തും 2021 റിട്ട് ഹർജി വിധിയിലെ നിർദേശങ്ങൾ പാലിച്ചും മറ്റു നിയമനങ്ങൾക്ക് അംഗീകാരം നല്കാവുന്നതാണെന്ന് ഉത്തരവായിട്ടുള്ളതാണ്. ഈ വിധി നടപ്പാക്കുന്നത് സംബന്ധിച്ചാണ് സർക്കാർ നിയമോപദേശം തേടിത്.
നിയമോപദേശം ലഭ്യമാകുന്ന മുറയ്ക്ക് നിയമനങ്ങൾ അംഗീകരിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
എയ്ഡഡ് മേഖലയിലെ നിയമനം :നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടിയെന്ന് മന്ത്രി
01:03 AM Feb 07, 2023 | Deepika.com