സാബു ജോണ്
പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയ സെസോ മറ്റു നികുതി നിർദേശങ്ങളോ പിൻവലിക്കണമെന്ന ആവശ്യമൊന്നും ഭരണപക്ഷത്തെ എംഎൽഎമാർക്കില്ല. ഇനി അഥവാ സെസ് കുറയ്ക്കാനോ പിൻവലിക്കാനോ തീരുമാനിക്കുകയാണെങ്കിൽ അത് ഇടത് എംഎൽഎമാർ ആവശ്യപ്പെട്ടതുകൊണ്ടാണെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രത്യേകം പറയണമെന്നായിരുന്നു കെ.ബി. ഗണേഷ്കുമാറിന്റെ ആവശ്യം.
സഭാകവാടത്തിൽ പ്രതിപക്ഷ എംഎൽഎമാർ സത്യഗ്രഹം ആരംഭിച്ച പശ്ചാത്തലത്തിലായിരുന്നു ഗണേഷ്കുമാറിന്റെ പ്രത്യേക ആവശ്യം. അതല്ലെങ്കിൽ അവർ സമരം നടത്തിയതു കൊണ്ടാണ് നികുതി കുറച്ചതെന്ന് വീന്പിളക്കി നടക്കുമത്രെ. പ്രതിപക്ഷത്തെ പരാജയപ്പെടുത്താനായി വർധന പിൻവലിച്ചില്ലെങ്കിലും കുഴപ്പമില്ലെന്ന മട്ടിലാണ് ഭരണപക്ഷാംഗങ്ങൾ സംസാരിച്ചത്.
കേന്ദ്ര സർക്കാർ കേരളത്തെ സാന്പത്തികമായി ഞെരുക്കാൻ ശ്രമിക്കുന്നു. വരുമാനമാർഗങ്ങളെല്ലാം കൊട്ടിയടയ്ക്കുന്നു. കേന്ദ്ര വിഹിതം വെട്ടിക്കുറയ്ക്കുന്നു. ശന്പളവും പെൻഷനും ക്ഷേമപെൻഷനുമെല്ലാം മുടങ്ങണമെന്നാണ് അവരുടെ ആഗ്രഹം. അങ്ങനെ കേരളത്തെ തകർക്കാൻ ബിജെപിയുടെ കേന്ദ്രസർക്കാർ ശ്രമിക്കുന്പോൾ കേരളത്തിലെ പ്രതിപക്ഷവും അതിനൊപ്പം നിൽക്കുന്നു എന്നൊക്കയായിരുന്നു ഭരണപക്ഷത്തു നിന്നു പ്രസംഗിച്ചവരെല്ലാം തന്നെ പറഞ്ഞുവച്ചത്.
പ്രവാസികളുടെ അടച്ചിട്ട വീടിനു നികുതി ചുമത്തുന്നതു ശരിയല്ലെന്നു കെ.ബി. ഗണേഷ്കുമാർ പറഞ്ഞതല്ലാതെ കാര്യമായ ഭേദഗതി പോലും ആർക്കും നിർദേശിക്കാനില്ലായിരുന്നു. എൽഡിഎഫിന്റെ നിയമസഭാകക്ഷി യോഗത്തിൽ രൂക്ഷമായ വിമർശനം അഴിച്ചുവിട്ട ഗണേഷ്കുമാർ ഒരു പക്ഷേ സർക്കാരിനെതിരേ പരോക്ഷവിമർശനമെങ്കിലും നടത്തുമെന്നു കരുതിയെങ്കിലും, മന്ത്രിമാരെ പേരെടുത്തു പറഞ്ഞു പുകഴ്ത്തുകയായിരുന്നു അദ്ദേഹം.
ജീവിതാനുഭവം കണ്ട ു കാര്യങ്ങൾ തീരുമാനിക്കുന്ന ജനത്തിനു നികുതി വർധനയോട് വിരോധമുണ്ടാകില്ലെന്നു മുൻമന്ത്രി കൂടിയായ കടകംപള്ളി സുരേന്ദ്രന് ഉറപ്പാണ്.
ആഹാരം കഴിച്ചുകൊണ്ട ു നാലു പേർ നിയമസഭാകവാടത്തിൽ കിടക്കുന്നതുകൊണ്ട ് ഒരു കാര്യവുമില്ലെന്നും സുരേന്ദ്രൻ തീർത്തുപറഞ്ഞു. കേരളത്തെ തകർക്കാൻ നോക്കുന്ന ബിജെപി സർക്കാരിന് സ്തുതിപാടുകയാണു പ്രതിപക്ഷമെന്ന് ജി.എസ്. ജയലാൽ പറഞ്ഞു. പ്രളയകാലത്തു നൽകിയ അരിയുടെ പോലും വില പിടിച്ചു വാങ്ങിയവരാണു കേന്ദ്ര സർക്കാരെന്ന് ചർച്ച തുടങ്ങിവച്ച ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ചരിത്രത്തിലേക്കു തിരിഞ്ഞു സഞ്ചരിച്ച ചിറ്റയം കേരള മോഡലിന്റെ തുടക്കം സി. അച്യുതമേനോനിലാണു കണ്ടെത്തിയത്.
ബജറ്റ് തയാറാക്കാൻ ക്വട്ടേഷൻ സംഘത്തെ ഏൽപിച്ചോ എന്നു സംശയിക്കുകയാണ് രമേശ് ചെന്നിത്തല. ലോക്സഭാതെരഞ്ഞെടുപ്പിൽ യുഡിഎഫ് കരിയില പോലെ പറന്നു പോകുമെന്നു നയപ്രഖ്യാപന പ്രസംഗത്തിന്റെ നന്ദിപ്രമേയ ചർച്ചയ്ക്കു മറുപടി പറയുന്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.
ബജറ്റ് നിർദേശങ്ങളോടെ സ്ഥിതി മാറിയെന്നും രമേശിന് ഉറപ്പാണ്. എൽഡിഎഫ് ലോക്സഭാ തെരഞ്ഞെടുപ്പിൽ മണ്ണാങ്കട്ട പോലെ ഒലിച്ചു പോകുമത്രെ. അതൊരു സ്വപ്നമായി അവശേഷിക്കുമെന്ന കാര്യത്തിൽ കടകംപള്ളി സുരേന്ദ്രനു സംശയമില്ല. കഴിഞ്ഞകാല ബജറ്റുകളിൽ പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കുകയാണു ബാലഗോപാൽ ചെയ്തതെന്ന് പി.സി. വിഷ്ണുനാഥ് ഉദാഹരണ സഹിതം പറഞ്ഞുവച്ചു.
ചോദ്യോത്തരവേളയിൽ തന്നെ പ്രതിപക്ഷം പ്രതിഷേധത്തിനു തുടക്കമിട്ടു. ബാനറുകളും പ്ലക്കാർഡുകളുമായെത്തിയ അവർ കുറേസമയം പ്രതിഷേധിച്ചശേഷം സഭാനടപടികളുമായി സഹകരിച്ചു. ബജറ്റ് ചർച്ച ആരംഭിക്കുന്നതിനു തൊട്ടുമുന്പാണ് സഭാകവാടത്തിൽ നാലു യുഡിഎഫ് എംഎൽഎമാർ സത്യഗ്രഹം ആരംഭിക്കാൻ പോകുകയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രഖ്യാപിച്ചത്. സതീശന്റെ പ്രസംഗത്തിനുശേഷം പ്രതിപക്ഷം പുറത്തേക്കു പോയപ്പോൾ ധനമന്ത്രി കെ.എൻ. ബാലഗോപാൽ സംസാരിച്ചു. സാധാരണ മൂന്നു ദിവസത്തെ ബജറ്റ് ചർച്ചയ്ക്കു ശേഷമാണു ധനമന്ത്രി പ്രസംഗിക്കുന്നത്.
പ്രത്യേക സാഹചര്യത്തിൽ തനിക്കു കുറച്ചുകാര്യങ്ങൾ പറയേണ്ടതുണ്ടെന്നു പറഞ്ഞാണ് ബാലഗോപാൽ തുടങ്ങിയത്. കേന്ദ്ര സർക്കാരിനെതിരേ പ്രതിപക്ഷം ഒരക്ഷരം ഉരിയാടുന്നില്ലെന്നു കുറ്റപ്പെടുത്തിയ ബാലഗോപാൽ, പേരുദോഷം വരുമെന്നു പറഞ്ഞ് ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതിരിക്കാനാകില്ലെന്നും പറഞ്ഞു. കേരളത്തിൽ ശന്പളവും പെൻഷനും ക്ഷേമപെൻഷനും തടസപ്പെടുത്തുക എന്നത് കേന്ദ്ര സർക്കാരിന്റെ അജൻഡയാണെന്നും ബാലഗോപാൽ കുറ്റപ്പെടുത്തി.
ബാലഗോപാലിന്റെ ലൈൻ പിന്തുടർന്നായിരുന്നു പിന്നീട് ചർച്ചയിൽ പങ്കെടുത്ത ഭരണപക്ഷത്തെ അംഗങ്ങളെല്ലാം പ്രസംഗിച്ചത്. വർധിപ്പിച്ചതിലൊന്നും ഇളവു പ്രതീക്ഷിക്കേണ്ടെന്ന സൂചനയാണു മന്ത്രിയും ഭരണപക്ഷവും ഇതുവരെ നൽകുന്നത്.
ജനപക്ഷ നികുതി വിചാരങ്ങൾ
01:03 AM Feb 07, 2023 | Deepika.com