കൊച്ചി: കുര്ബാനത്തര്ക്കത്തെത്തുടര്ന്നുള്ള സംഘര്‍ഷം മൂലം അടച്ച എറണാകുളം സെന്റ് മേരീസ് ബസിലിക്ക തുറക്കാന്‍ സര്‍ക്കാര്‍ ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഒത്തുതീര്‍പ്പുസാധ്യത തേടി. തര്‍ക്കപരിഹാരത്തിനു മധ്യസ്ഥ ചര്‍ച്ച (മീഡിയേഷന്) നടപടികളുമായി സഹകരിക്കാനാവുമോ എന്നാണ് കോടതി ആരാഞ്ഞത്.
ഹര്‍ജി പരിഗണിക്കവെ ജനാഭിമുഖ കുര്‍ബാനയുടെ കാര്യത്തില്‍ സിനഡ് തീരുമാനം എടുത്തെന്നും അതു നടപ്പാക്കാന്‍ അതിരൂപതയ്ക്കു ബാധ്യതയുണ്ടെന്നും എറണാകുളം - അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, സെന്റ് മേരീസ് ബസിലിക്കയെ പ്രതിനിധീകരിച്ച് ഫാ. ആന്റണി പൂതവേലി എന്നിവര്‍ അറിയിച്ചു. ഒത്തുതീര്‍പ്പിനു സാധ്യതയില്ലെന്നും ഇവരുടെ അഭിഭാഷകര്‍ അറിയിച്ചു.
അതേസമയം മറ്റു കക്ഷികള്‍ നിലപാട് അറിയിക്കാന്‍ സമയം തേടി. തുടര്‍ന്ന് ജസ്റ്റീസ് ഷാജി പി.ചാലി ഹര്‍ജി രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കാനായി മാറ്റി. സെന്റ് മേരീസ് ബസിലിക്ക അടച്ചിട്ടിരിക്കുന്നതിനാല്‍ കുര്‍ബാനയില്‍ പങ്കുകൊള്ളാന്‍ കഴിയുന്നില്ലെന്നും ഭരണഘടന ഉറപ്പു നല്കുന്ന അവകാശത്തിന്റെ ലംഘനമാണിതെന്നും ചൂണ്ടിക്കാട്ടി ഇടവകാംഗങ്ങളായ ആന്റണി ജോസഫ്, ടോമി ജോസഫ് എന്നിവര്‍ നല്കിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്.
കുര്‍ബാനത്തര്‍ക്കം: ഒത്തുതീര്‍പ്പുസാധ്യത തേടി കോടതി
01:02 AM Feb 07, 2023 | Deepika.com