നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡിജി യാത്ര പദ്ധതി നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരമായി പൂർത്തിയായി. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ കഴിഞ്ഞദിവസം വിമാനത്താവളം സന്ദർശിച്ച് ഇവിടുത്തെ സൗകര്യങ്ങളിൽ തൃപ്തി പ്രകടിപ്പിച്ചു. ഡിജി യാത്രയുടെ ഒന്നാം ഘട്ടമായ ഇ-ഗേറ്റ് പ്രവർത്തിപ്പിക്കാൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഐടി വിഭാഗം സ്വന്തമായി വികസിപ്പിച്ചെടുത്ത സോഫ്റ്റ്വെയർ ആണ് ഉപയോഗിച്ചിട്ടുള്ളത്.
വിമാനത്താവളത്തിലെ വിവിധ മേഖലകളിൽ ടിക്കറ്റും തിരിച്ചറിയൽ കാർഡുമൊക്കെ ഉപയോഗിച്ച് പ്രവേശിക്കുന്നതിനുപകരം ബയോമെട്രിക് സംവിധാനം ഏർപ്പെടുത്തുകയാണ് ഡിജി യാത്രയുടെ ഉദ്ദേശ്യം. മൊബൈൽ ഫോണിലുള്ള ടിക്കറ്റിന്റെ ബാർകോഡ് സ്കാൻ ചെയ്ത് പരിശോധന ഉറപ്പാക്കുകയാണ് ആദ്യഘട്ടം. ഇതിനായി സിഐഎസ്എഫ് സുരക്ഷാ ജീവനക്കാർക്കു പകരം ഇ-ഗേറ്റ് സംവിധാനം ഏർപ്പെടുത്തും. ഇത് ആഭ്യന്തര ടെർമിനലിൽ ഘടിപ്പിച്ചിട്ടുണ്ട്.
ഇ-ഗേറ്റിന്റെ പരീക്ഷണ പ്രവർത്തനം വിജയകരമായി കഴിഞ്ഞദിവസം പൂർത്തിയാക്കി. യാത്രക്കാരുടെ മുഖം തിരിച്ചറിഞ്ഞ് ആധാർ രേഖയുമായും എയർലൈൻ ടിക്കറ്റുമായും ഒത്തുനോക്കി വിമാനത്തിലേക്കുള്ള പ്രവേശനം ഉറപ്പാക്കുകയാണ് ഡിജി യാത്രയുടെ രണ്ടാംഘട്ടം. ഇതു നടപ്പിലാക്കിയാൽ ടിക്കറ്റ്, തിരിച്ചറിയൽ രേഖ തുടങ്ങിയവ സുരക്ഷാ ഭടന്മാരെ കാണിക്കേണ്ടതില്ല. ഇ-ഗേറ്റുവഴി യാത്രക്കാർക്ക് പ്രവേശിക്കാനാകും. ഇത് ഈ വർഷം തന്നെ കൊച്ചി വിമാനത്താവളത്തിൽ നടപ്പിലാക്കും.
സിയാലിന് സിന്ധ്യയുടെ അഭിനന്ദനം
ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളും ഡിജിയാത്ര പ്രവർത്തനക്ഷമമാക്കി യാത്രക്കാരുടെ ക്ഷേമം ഉറപ്പുവരുത്തണമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലെ അടയാള ബോർഡുകളും അറിയിപ്പുകളും ഡിജിറ്റൽ രൂപത്തിലാക്കണം. വിവിധ ഭാഷകളിൽ യാത്രക്കാരുമായുള്ള സംവേദനം സാധ്യമാക്കണം. കൊച്ചി വിമാനത്താവളത്തിന്റെ അകച്ചമയങ്ങളും വൃത്തിയും ശ്ലാഘനീയവുമാണ്. ഇക്കാര്യത്തിൽ മറ്റ് വിമാനത്താവളങ്ങൾ കൊച്ചിയെ മാതൃകയാക്കണം-സിന്ധ്യ പറഞ്ഞു.
കൊച്ചി വിമാനത്താവളത്തിൽ ഡിജി യാത്ര പരീക്ഷണം വിജയം
01:16 AM Feb 06, 2023 | Deepika.com