തൊടുപുഴ: കടബാധ്യതയെത്തുടർന്നു വിഷം കഴിച്ചു കൂട്ട ആത്മഹത്യയ്ക്കു ശ്രമിച്ചു ചികിത്സയിലായിരുന്ന കുടുംബത്തിലെ പെണ്‍കുട്ടിയും മരിച്ചു. തൊടുപുഴ ചിറ്റൂരിൽ വാടകയ്ക്കു താമസിക്കുന്ന പുല്ലറയ്ക്കൽ ആന്റണിയുടെ മകൾ സിൽന(21)യാണ് മരിച്ചത്. ഇതോടെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തിയ മൂന്നു പേരും മരിച്ചു. ആന്റണിയും ഭാര്യ ജെസിയും കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചിരുന്നു.
ജനുവരി 30നാണ് ദന്പതികളെയും മകളെയും വീട്ടിനുള്ളിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. തൊടുപുഴ നഗരത്തിൽ ബേക്കറി നടത്തിയിരുന്ന ആന്റണിക്കു സാന്പത്തിക ബാധ്യതകളുണ്ടായിരുന്നെന്നു പോലീസ് പറയുന്നു. ഇത്തരത്തിൽ പണം കൊടുക്കാനുള്ളവർ വീട്ടിലെത്തിയപ്പോഴാണ് കുടുംബത്തെ അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാരും പോലീസും ചേർന്നാണ് മൂവരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ചികിത്സയിലിരിക്കെ 31ന് ജെസിയും ഒന്നിന് ആന്റണിയും മരിച്ചു.
തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരുന്ന സിൽന ഇന്നലെ പുലർച്ചെ നാലോടെയാണ് മരിച്ചത്. തൊടുപുഴ അൽ- അസ്ഹർ കോളജിലെ ബിസിഎ വിദ്യാർഥിനിയാണ്. സംസ്കാരം നടത്തി. മംഗലാപുരത്തു ജോലി ചെയ്യുന്ന ആന്റണിയുടെ മൂത്ത മകൻ സിബിൻ മാത്രമാണ് ഇനി ഇവരുടെ കുടുംബത്തിലുളളത്. ഇവർ കുടുംബമായി അടിമാലി ആനച്ചാലിൽ ആയിരുന്നു താമസം. പിന്നീടാണ് തൊടുപുഴയിലേക്കു താമസം മാറ്റിയത്.
കൂട്ട ആത്മഹത്യാശ്രമം: പെണ്‍കുട്ടിയും മരിച്ചു
01:16 AM Feb 06, 2023 | Deepika.com