കോഴിക്കോട്: ഉഷാ സ്കൂള്‍ ഓഫ് അത്ലറ്റിക്സിന്റെ ഭൂമിയില്‍ അനധികൃത നിര്‍മാണം നടക്കുന്നതായ വാര്‍ത്തകള്‍ തള്ളി കായിക മന്ത്രി വി. അബ്ദുറഹിമാന്. ഉഷാ സ്കൂളിനെതിരെ യാതൊരു നീക്കവും നടക്കുന്നില്ലെന്ന് മന്ത്രി അവകാശപ്പെട്ടു. ബന്ധപ്പെട്ട ആരോപണങ്ങള്‍ പ്രാദേശിക വിഷയം മാത്രമാണ്. ഇതൊന്നും ഡല്‍ഹിയില്‍ പോയി പറയേണ്ടതല്ലെന്നും മന്ത്രി പത്രക്കുറിപ്പിൽ അറിയിച്ചു.
കോഴിക്കോട് കിനാലൂരിലെ ഉഷാ സ്കൂള്‍ ഓഫ് അത്ലറ്റിക്സിന്റെ സ്ഥലത്ത് പഞ്ചായത്തിന്റെ അറിവോടെ അതിക്രമിച്ച് കടന്ന് അനധികൃത നിര്‍മാണം നടത്തുന്നതായി ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന് പ്രസിഡന്റുകൂടിയായ പി.ടി. ഉഷ എംപിയുടെ ആരോപണമാണ് വിവാദത്തിന് തിരികൊളുത്തിയത്.
ഉഷാ സ്കൂള്‍ ഓഫ് അത്ലറ്റിക്സിന് കെഎസ്ഐഡിസി വിട്ടു നല്കിയ കിനാലൂരിലെ 30 ഏക്കര്‍ ഭൂമിയില്‍ നേരത്തെ ചിലര്‍ അതിക്രമിച്ച് കടന്ന് ചെങ്കൊടി കെട്ടിയിരുന്നു. മുഖ്യമന്ത്രിക്കുള്‍പ്പെടെ പരാതി നല്‍കിയതിനു ശേഷമാണ് ഇതഴിച്ചു മാറ്റിയത്. ലഹരി മാഫിയയുടെ ശല്യം രൂക്ഷമാണെന്നും കുട്ടികളുടെ ജീവനുതന്നെ ഭീഷണിയുണ്ടെന്നും ഉഷ ആരോപിച്ചിരുന്നു.
ഉഷാ സ്കൂള്‍ ഭൂമിയിൽ അനധികൃത നിര്‍മാണം നടക്കുന്നില്ലെന്ന് കായികമന്ത്രി
01:16 AM Feb 06, 2023 | Deepika.com