ചെന്നൈ: ചലച്ചിത്രപിന്നണി ഗായിക വാണി ജയറാമിനു സംഗീതലോകത്തിന്റെ അന്ത്യാഞ്ജലി. പാടിയ ഓരോ ഗാനത്തിലും തന്റെ പ്രതിഭ പൂർണമായും പ്രതിഫലിപ്പിക്കാൻ കഴിഞ്ഞ വിശ്രുത ഗായികയുടെ മൃതദേഹം ഒൗദ്യോഗിക ബഹുമതികളോടെ ചെന്നൈയിലെ ബസന്ത്നഗർ വൈദ്യുതിശ്മശാനത്തിൽ സംസ്കരിച്ചു.
ശനിയാഴ്ച രാത്രി ഏഴുമണി മുതൽ ഇന്നലെ ഉച്ചയ്ക്ക് ഒരുമണി വരെ നുങ്കംപാക്കത്തെ വീട്ടിൽ മൃതദേഹം പൊതുദർശനത്തിനുവച്ചപ്പോൾ ആയിരക്കണക്കിന് ആരാധകർക്കൊപ്പം സിനിമ സാമൂഹ്യ സാംസ്കാരിക മേഖലകളിലെ പ്രമുഖരും ആദരാഞ്ജലികൾ അർപ്പിച്ചു. തമിഴ്നാട് ഗവർണർ ആർ.എൻ. രവി, മുഖ്യമന്ത്രി എം. കെ സ്റ്റാലിൻ തുടങ്ങിയവർ ഇതിൽ ഉൾപ്പെടും.
ശനിയാഴ്ച രാവിലെ ചെന്നൈ നുങ്കംപാക്കത്തെ വസതിയിൽ തലയിൽ ചെറിയ പരിക്കുകളോടെ വാണിജയറാമിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതേത്തുടർന്ന് അസ്വാഭാവികമരണത്തിനു പോലീസ് കേസ് രജിസ്റ്റർചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതോടെ മരണത്തിൽ അസ്വഭാവികത ഇല്ലെന്ന നിഗമനത്തിലേക്ക് പോലീസ് എത്തി.
നെറ്റിയിൽ മുറിവുണ്ടെന്നും ഇത് വീഴ്ചയിൽ ടീപ്പോയിൽ തലയിടിച്ചപ്പോൾ സംഭവിച്ചതാവാമെന്നും പോലീസ് വിശദീകരിച്ചു.
ഗായിക വാണി ജയറാമിനു യാത്രാമൊഴി
12:21 AM Feb 06, 2023 | Deepika.com