തിരുവനന്തപുരം: പെട്രോൾ, ഡീസൽ വില ഉയർത്താനുള്ള ബജറ്റ് നിർദേശം പിൻവലിക്കണമെന്ന ആവശ്യം ഇടതുമുന്നണിക്കുള്ളിലും ശക്തമായതോടെ സർക്കാർ സമ്മർദത്തിലായി. സർവ മേഖലയിലും വിലക്കയറ്റത്തിനിടയാക്കുന്നതും കേന്ദ്രസർക്കാർ പോലും പെട്രോൾ, ഡീസൽ വില ഉയർത്താത്തതുമായ സാഹചര്യത്തിൽ സംസ്ഥാനം ഇത്തരമൊരു തീരുമാനം പ്രഖ്യാപിച്ചതിലെ അതൃപ്തി സിപിഎമ്മിലെ ചില നേതാക്കൾക്കും സിപിഐ അടക്കമുള്ള ഘടകകക്ഷികൾക്കുമുണ്ട്.
ബജറ്റ് നിർദേശത്തിലെ അതൃപ്തി അറിയിച്ചെങ്കിലും സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ ഗുരുതര സാന്പത്തികാവസ്ഥയുടെ പശ്ചാത്തലത്തിൽ വിശദചർച്ച നടത്തിയ ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്ന നിലപാടാണു മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചതെന്നാണു സൂചന. നിയമസഭയിൽ ബജറ്റ് പൊതുചർച്ചയ്ക്കു ശേഷമുള്ള മറുപടിയിലാകും ഇന്ധന സെസ് പിൻവലിക്കുമോ അതോ കുറയ്ക്കുമോ എന്ന കാര്യത്തിൽ ധനമന്ത്രി നിലപാടു വ്യക്തമാക്കുന്നത്.
സാമൂഹ്യസുരക്ഷാ സെസ് എന്ന പേരിലാണ് പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതം ഈടാക്കുമെന്നു ബജറ്റിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചത്. കടമെടുക്കാനുള്ള പരിധി ഉയർത്തണമെന്ന സംസ്ഥാന ആവശ്യം കേന്ദ്രം തള്ളിയതിനു പിന്നാലെയാണു ധനമന്ത്രി കെ.എൻ. ബാലഗോപാൽ, മുഖ്യമന്ത്രിയുമായി ചർച്ച നടത്തി വിവാദ തീരുമാനം ബജറ്റിൽ ഉൾപ്പെടുത്തിയത്.
ഏറെ പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കും ഇടയാക്കുമെങ്കിലും പ്രതിഷേധം കേന്ദ്രസർക്കാരിന്റെ പേരിൽ ആക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും കണക്കുകൂട്ടൽ. പെട്രോൾ, ഡീസൽ വില കേന്ദ്രം കൂട്ടിയിട്ടും പ്രതിഷേധിക്കാതെ സംസ്ഥാനം സെസ് ഏർപ്പെടുത്തിയപ്പോൾ, പ്രതിഷേധിക്കുന്നതിലെ അനൗചിത്യവും കേന്ദ്രസർക്കാർ സംസ്ഥാനത്തോടു കാട്ടുന്ന അവഗണനയും പറഞ്ഞു ന്യായീകരിക്കാമെന്നായിരുന്നു ധാരണ.
എന്നാൽ, ഇന്ധനവില വർധിപ്പിച്ചതിലെ പ്രതിഷേധം സർക്കാരിനെതിരേ സംസ്ഥാനമെന്പാടും ആഞ്ഞടിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി കാട്ടുന്നതടക്കമുള്ള പ്രതിഷേധസമരങ്ങളുമായി കോണ്ഗ്രസ് രംഗത്തെത്തി. യുഡിഎഫ് യോഗവും നാളെ ചേരുന്നുണ്ട്. സർക്കാരിനെതിരേ സമരപരന്പര ആസൂത്രണം ചെയ്യാനാണ് യുഡിഎഫ് കക്ഷി നേതാക്കളുടെ യോഗം.
ഇപ്പോൾ പ്രഖ്യാപിച്ച പെട്രോൾ, ഡീസൽ സെസ് അടുത്തവർഷം ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപുള്ള ബജറ്റിൽ പിൻവലിക്കാനായിരുന്നു നേരത്തേയുള്ള ആലോചന. ഇന്ധനവില രണ്ടു രൂപ കുറച്ചെന്നു സംസ്ഥാനത്തിന് അവകാശപ്പെടാനുമാകുമായിരുന്നു. എന്നാൽ, മുന്നണിക്കുള്ളിൽതന്നെ പ്രതിഷേധം വ്യാപകമാകുകയും സജീവ ചർച്ചാവിഷയമായി മാറുകയും ചെയതിരിക്കുന്നു.
കേരളത്തിൽ പ്രതിദിനം 120-140 ലക്ഷം ലീറ്റർ ഡീസൽ, പെട്രോളാണ് വിൽക്കപ്പെടുന്നത്. രണ്ടു രൂപ വീതം സെസ് ഇനത്തിൽ ലഭിച്ചാൽ പ്രതിദിനം 240-280 ലക്ഷം രൂപ അധികമായി ഖജനാവിലേക്ക് എത്തും. ഒരു വർഷത്തിനകം 1000-1200 കോടി രൂപ ഇന്ധന നികുതി വഴിയുള്ള സെസ് ഇനത്തിൽ ഖജനാവിലെത്തും. ഇത് ഒരു പരിധി വരെ സർക്കാരിന് താങ്ങാകുമെന്നാണ് കണക്കു കൂട്ടൽ.
ബജറ്റിൽ ഭൂമിയുടെ ന്യായവിലയും കെട്ടിട നികുതിയും വിവിധ ഫീസുകളും മദ്യത്തിന്റെ വിലയും അടക്കം ഉയർത്തിയിരുന്നു. ഇന്ധന വില വർധന വിവാദമായതോടെ മറ്റു നികുതി വർധനകൾ സജീവ ചർച്ചാ വിഷയമാകാത്തതും സർക്കാരിനു തുണയായി.
.
ഇന്ധന വിലവർധന പിൻവലിക്കാൻ ഇടതു സമ്മർദവും
01:43 AM Feb 05, 2023 | Deepika.com