പത്തനംതിട്ട: കൊടുമൺ പോലീസ് സ്റ്റേഷനിൽ പെറ്റിക്കേസിൽ പിടിക്കപ്പെട്ട പ്രതി ഇ-പോസ് മെഷീൻ കവർന്നു. പെറ്റിക്കേസ് പ്രതികളിൽ നിന്നു കാർഡ് സൈപ് ചെയ്ത് അപ്പോൾ തന്നെ പിഴ ഈടാക്കാനാണ് സ്റ്റേഷനുകളിൽ മെഷീൻ നൽകിയിട്ടുള്ളത്.
പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിന് കസ്റ്റഡിയിലെടുത്ത മരുതിമൂട് എബി ഭവനത്തിൽ എബി ജോണാ(28)ണ് പോലീസ് സ്റ്റേഷനിൽ നിന്ന് ഇ-പോസ് മെഷീനുമായി മുങ്ങിയത്. മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിന് ജനുവരി 27ന് രാത്രി ഒന്പതിനാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടു. പോകുന്ന പോക്കിൽ ആരും കാണാതെ ഇ-പോസ് മെഷീൻ കൈക്കലാക്കി വസ്ത്രത്തിൽ ഒളിപ്പിക്കുകയായിരുന്നു.
ജിഡി ചാർജിന്റെ സമീപത്തെ വയർലെസ് സെറ്റിനൊപ്പം വച്ചിരിക്കുകയായിരുന്ന മെഷീൻ കാണാതായതോടെ പോലീസുകാർ പരക്കം പാഞ്ഞു. ഒടുവിൽ സിസിടിവിയിൽ നിന്നാണ് മോഷ്ടാവിനെ കണ്ടെത്തിയത്. തുടർന്ന് എബിയെതേടി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. വെള്ളിയാഴ്ച രാത്രി ഏഴോടെയാണ് എബിയെ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. പൊതു മുതൽ മോഷണത്തിന് കേസും ചാർജ് ചെയ്തു.
എന്നാൽ മെഷീൻ ഇയാളിൽ നിന്നു കിട്ടിയില്ല. മെഷീൻ വഴിയിൽ എറിഞ്ഞു കളഞ്ഞതായാണ് മൊഴി. കാൽലക്ഷത്തോളം രൂപ ഇതിനു വിലമതിക്കുന്നു.
പെറ്റിക്കേസിൽ പിടിയിലായ പ്രതി പോലീസ് സ്റ്റേഷനിൽനിന്ന് ഇ-പോസ് മെഷീൻ കവർന്നു
12:19 AM Feb 05, 2023 | Deepika.com